കൊച്ചി : കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ അടക്കമുള്ളവരെ വെറുതെ വിട്ട കോടതി നടപടിയിൽ അപ്പീൽ നൽകാനൊരുങ്ങി പ്രോസിക്യൂഷൻ. ഹൈക്കോടതിയിലാണ് അപ്പീൽ നൽകുക. കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷമാകും നടപടി. 2015 ലാണ് കൊക്കയ്‌നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡിൽ ഷൈൻ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായിരുന്നു. എന്നാൽ കേസ് അന്വേഷണത്തിലെ പിഴവുകളാണ് പ്രതികളെ വെറുതെ വിടുന്ന സാഹചര്യം ഒരുക്കിയത്.
കേസ് സംശയാതീതമായി തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം നടപടിക്രമങ്ങൾ പാലിച്ച് പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്നും വിചാരണക്കോടതി വിമർശിച്ചു. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞുവെന്നും കോടതി പറഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയില്ല.
ഷൈൻ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പൊലീസ് ഉദ്യോഗസ്ഥന് ഓർമ്മയില്ല. കൊക്കെയ്ൻ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്. ഫൊറൻസിക് സയൻസ് ലാബ് ക്രോറൈഡ് ഉൾപ്പടെയുള്ള ഘടകങ്ങൾ കൃത്യമായി ഘടകങ്ങൾ വേർതിരിച്ച് പരിശോധന നടത്തിയില്ല – എന്നിങ്ങനെയുള്ള വിമർശനങ്ങളും കോടതി വിധിയിൽ പറയുന്നു.
Shaintomchacko