കണ്ണൂർ : സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുന്നത്. ഇന്നലെ രാത്രി മുതൽ കണ്ണൂർ ജില്ലയിലെ പല ഇടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതികളും റിപ്പോർട്ട് ചെയ്‌തു. കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴെ ചൊവ്വയിൽ താഴ്‌ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. പിലാത്തറയിൽ ദേശീയപാത സർവീസ് റോഡിൽ വെള്ളം കയറി. പാപ്പിനശേരിയിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
മഴ തുടർന്നതോടെ കണ്ണൂർ തലശേരി റെയിൽവേ സ്റ്റേഷൻ റോഡിലും സമീപത്തെ കടകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്കുള്ള റോഡിലാണ് വെള്ളക്കെട്ട്. തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പരിസരത്ത് വീടുകളിലേക്ക് വെള്ളം കയറി. വീടുകളിൽ ചെളി കയറിയതായും റിപ്പോർട്ടുണ്ട്.
മട്ടന്നൂരിൽ ഇടിമിന്നലേറ്റ് വീടിന് വ്യാപകമായി നാശനഷ്ടം സംഭവിച്ചു. പാവോട്ടുപാറയിലെ കൃഷ്‌ണമുരളിയുടെ വീടിനാണ് ഇടിമിന്നലേറ്റ് വിള്ളലുണ്ടായത്. വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. കോഴിക്കോട് വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി. ആളപായമില്ല.
ദേശീയപാതയിൽ പെരിയ കേന്ദ്ര സർവകലാശാലയ്ക്ക് സമീപം ബസ് ചെളിയിൽ പുതഞ്ഞു. കണ്ണൂരിൽ നിന്നും മംഗലാപുരത്തേയ്ക്കു പോകുന്ന മെഹബൂബ് ബസാണ് അപകടത്തിൽ പെട്ടത്. ഓവുചാലിന് കുഴിയെടുത്ത വീതി കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. ഇന്നു രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. കാസർകോട് ഭാഗത്തേയ്ക്ക് രാവിലെ മുതൽ ഗതാഗത തടസം നേരിടുന്നുണ്ട്.
തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി 21ഓടെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് 22ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മെയ് -22 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Heavyrainatkannur