ചെറുപുഴ:കാനംവയൽ ഇടക്കോളനിയിൽ കാട്ടാനയുടെ ആക്രമണം. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന തെങ്ങുകളും മറ്റു കാർഷിക വിളകളും കുത്തിനശിപ്പിച്ചു. കോളനിയിലെ എട്ടോളം കുടുംബങ്ങൾ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്.
കാട്ടാനയെ തടയാൻ കർണാടക വനാതിർത്തിയോട് ചേർന്നു നിർമിച്ചിരുന്ന സൗരോർജ വേലി മരംവീണ് തകർന്നതോടെയാണ് കാട്ടാന കോളനിയിലേക്കെത്തിയത്. മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കാട്ടാന തിരിച്ചു കാട്ടിലേക്ക് മടങ്ങിയത്. വിവരമറിഞ്ഞ് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെഎഫ് അലക്സാണ്ടർ, സ്ഥിരം സമിതി ചെയർമാൻ കെകെ ജോയി എന്നിവർ സ്ഥലം സന്ദർശിച്ചു.
മുമ്പ് കാട്ടാന ശല്യം പതിവായതോടെ പലരും ഇവിടെ നിന്നും വീടൊഴിഞ്ഞുപോകാൻ നിർബന്ധിതരായിരുന്നു. ഇതേത്തുടർന്നാണ് വേലി സ്ഥാപിച്ചത്. വേലി ഇല്ലാതായതോടെ കാട്ടാനകൾക്ക് നിർഭയം ജനവാസ കേന്ദ്രത്തിലെത്താൻ കഴിയുന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
Wild elephent attacked villages