കൊട്ടിയൂർ: വൈശാഖമഹോത്സവ ത്തിന് നാളെ തിരി തെളിയും. നാളെ രാത്രിയാണ് നെയ്യാട്ടം നടക്കുക. അക്കരെ സന്നിധാനത്ത് സ്വയംഭൂ ശില സ്ഥിതിചെയ്യുന്ന നാളം തുറന്നു ആദ്യം നടക്കുന്ന ചടങ്ങാണ് നെയ്യാട്ടം. നെയ്യാട്ടത്തിനാവശ്യമായ പശുവിൻ നെയ്യ് നിറച്ച കലശപാത്രങ്ങളും മറ്റ് നെയ്‌ക്കിണ്ടികളും മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ എത്തി.
ഇന്ന് ഉച്ചയോടെയാണ് കലശപാത്രങ്ങളും നെയ്‌യ്‌ക്കിണ്ടികളും ചപ്പാരത്തിലെത്തിയത്. നെയ്യമൃത് ജന്മസ്ഥാനീകരായ വില്ലിപ്പാലൻ വലിയകുറുപ്പിന്റെയും, തമ്മെങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലാണ് വ്രത ശുദ്ധിയോടെ നെയ്യ് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. ഇന്ന് ചപ്പാരം ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന കലശപാത്രങ്ങളും നെയ്‌യ്‌ക്കിണ്ടികളും നാളെ രാവിലെയോടെ കൊട്ടിയൂരിലേക്ക് പുറപ്പെടും.
നാളെ സന്ധ്യയോടെ വയനാട്ടിലെ മുതിരേരികാവിൽ നിന്നും വാൾ എഴുന്നള്ളത്ത് ഇക്കരെ ക്ഷേത്രത്തിലെത്തും. തുടർന്ന് അക്കരെ സന്നിധാനത്ത് ചോതിവിളക്ക് തെളിയും. രാത്രിയോടെ നെയ്യാട്ടം നടക്കും. രണ്ടാം തിയ്യതി വെള്ളിയാഴ്ചയാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ജൂൺ 3 മുതൽ സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനം അനുവദിക്കും.
Kottiyoor