സിമന്റ് മിക്‌സിങ് മെഷീന്‍ കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിക്കുകയും ഒരാളുടെ കൈ അറ്റുപോവുകയും ചെയ്തു. ബംഗാള്‍ സ്വദേശി സജാവൂര്‍ റഹ്മാനാണ് മരിച്ചത്.
അപകടത്തിൽ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അയിരൂര്‍ കാഞ്ഞീറ്റുകര റോഡില്‍ പൊന്മലയിലേക്ക് തിരിയുന്ന ഭാഗത്താണ് വ്യാഴാഴ്ച്ച വൈകിട്ട് അപകടം ഉണ്ടായത്. തടിയൂര്‍ ഭാഗത്തു നിന്നും തൊഴിലാളികൾ മിക്‌സിങ് മെഷീനുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
13 പേരാണ് മിനി ലോറിയില്‍ ഉണ്ടായിരുന്നത്. പൊന്മല ഭാഗത്തെ വളവിലെ ഇറക്കത്തില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിടുകയും വലതു ഭാഗത്തെ തിട്ടയില്‍ ഇടിച്ച ശേഷം ഇടതു ഭാഗത്തെ കുഴിയിലേക്ക് മറിയുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. കോയിപ്പുറം പൊലീസും അഗ്‌നി ശമന സേനയും സ്ഥലത്തെത്തി നാട്ടുകാര്‍ക്കൊപ്പം രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി. പൂര്‍ണമായും നിയമം ലംഘിച്ചായിരുന്നു വാഹനം ഓടിച്ചതെന്ന് പൊലീസ് പറയുന്നു.
വേണ്ടത്ര മുന്‍ കരുതല്‍ എടുക്കാതെയും നിയമം ലംഘിച്ചുമാണ് മിക്‌സിങ് മെഷീന്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയത്. ഇത്തരം വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുണ്ട്.
A lorry carrying a cement mixing machine overturned on the way down, killing one person and amputating one's hand.