വെള്ളമുണ്ട: ആസ്ഥാനമായ കുരുമുളക് തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ പഞ്ചാബിലും ഗുജറാത്തിലും കേസ്. രണ്ട് സംസ്ഥാന പോലീസിൻ്റെ വാറണ്ടുള്ള പ്രതിയെ സാഹസികമായി പിടികൂടിയ പോലീസുകാർക്ക് പ്രശസ്തി പത്രവും ഗുഡ് സർവ്വീസ് എൻട്രിക്ക് ശുപാർശയും . കേരള പോലീസിന് അഭിമാനമായ നേട്ടം കൈവരിച്ച നാല് പേർക്കാണ് മികവിൻ്റെ അംഗീകാരം.
1090 കിന്റൽ കുരുമുളക് കടത്തി മൂന്ന് കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദ് ഗാനിയാനി(59) എന്നയാളെയാണ് കഴിഞ്ഞയാഴ്ച വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ.എസ്.ഐ മൊയ്തു, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾഅസീസ്, സിവിൽ പോലീസ് ഓഫീസർ നിസാർ എന്നിവരാണുണ്ടായിരുന്നത്.
ഇവർക്ക് ജില്ലാ പോലീസ് മേധാവി പ്രശസ്തി പത്രം നൽകി ആദരിച്ചു. എല്ലാവർക്കും ഗുഡ് സർവ്വീസ് എൻട്രിക്കും ശുപാർശ ചെയ്തതായി ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു. പൊരുന്നന്നൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്ന സ്ഥലത്തുള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും 1090 ക്വിൻ്റൽ കുരുമുളക് പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി ജി.എസ്.ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപ നൽകാതെ വഞ്ചിച്ചതിനാണ് വെള്ളമുണ്ട സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു തട്ടിപ്പ്. സമാന കുറ്റകൃത്യങ്ങളിലുൾപെട്ട പ്രതി മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ അംഗരക്ഷകരോടൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു. സുരക്ഷക്കായി പ്രതി ആയുധധാരികളായ അംഗരക്ഷകരെ വച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടും അതൊന്നും വക വെക്കാതെ പ്രതി താമസിക്കുന്ന സ്ഥലത്തെത്തി അതിസാഹസികമായാണ് വെള്ളമുണ്ട പോലീസ് പ്രതിയെ പിടികൂടിയത്. പോലിസ് സേനക്കാകെ അഭിമാനമായാണ് വെള്ളമുണ്ട പോലീസിൻ്റെ നേട്ടം വിലയിരുത്തുന്നത്.
Vellamunda