സംസ്ഥാനത്ത് ഈ വർഷം തന്നെ പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്ന് വ്യവസായ മന്ത്രി പിരാജീവ്. ഇതിൻ്റെ രൂപരേഖ തയാറായി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അസോസിയേഷൻ ഓഫ് പ്ലാൻ്റേഴ്സ് ഓഫ് കേരളയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാൻ്റേഷൻ മേഖല നേരിടുന്ന നിയമ തടസങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ റവന്യൂ, വ്യവസായ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
കുടുതൽ തൊഴിലവസരങ്ങളും നിക്ഷേപവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. എം.എസ്.എം.ഇ മേഖലക്ക് ഗുണകരമാകുന്ന ചരിത്രപരമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വർക്ക് ടൂറിസമായിരിക്കും കേരളത്തിൽ ഇനിയുണ്ടാകാൻ പോകുന്ന വിപ്ലവകരമായ മാറ്റം. വർക്ക് ഫ്രം ഹോം വ്യാപകമായതോടെ ലോകത്തിൻ്റെ ഏത് ഭാഗത്ത് നിന്നും ആർക്കും കേരളത്തിൽ വന്ന് ജോലി ചെയ്യാം.
ഇവർക്ക് ആവശ്യമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ലഭ്യമാക്കും. പ്രതിസന്ധികളെ അവസരമാക്കി മാറ്റുന്നതിൽ കേrളം പുതു ചരിത്രം കുറിച്ചു. കാലഹരണപ്പെട്ട 227 നിയമങ്ങൾ പിൻവലിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാൻ സർക്കാർ എടുത്ത തീരുമാനം വ്യവസായ, വാണിജ്യ മേഖലയിൽ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ഉപാസി പ്രസിഡന്റ് എംപി ചെറിയാൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡോ.എ. ബാലസുബ്രഹ്മണ്യൻ, എ.പി.കെ മുൻ ചെയർമാൻ പികെ മാധവ മേനോൻ, സെക്രട്ടറി ബികെഅജിത് എന്നിവർ സംസാരിച്ചു. സാങ്കേതിക സെഷനിൽ ട്രോപ്പിക്കൽ പ്ലാനറ്റേഷൻസ് ജനറൽ മാനേജർ തോമസ് ജോസഫ് മോഡറേറ്ററായി. റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറും ടീ ബോർഡ് ഡെപ്യൂട്ടി ചെയർമാനുമായ ഡോ. കെഎൻരാഘവൻ, ജോസ് ഡൊമിനിക്, തമിഴ്‌നാട് ഫോറസ്റ്റ് കോളജ് സിൽവികൾച്ചർ വിഭാഗം മേധാവി ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
The industry minister said the plantation directorate would be set up this year