ന്യൂഡൽഹി: രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ.എൽ.ജെ.പി.) നേതാവ് പശുപതി കുമാർ പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിൽ അനന്തരവൻ ചിരാഗ് പസ്വാൻ്റെ എൽ.ജെ.പിയുമായി ബി.ജെ.പി. സീറ്റ് ധാരണയിലെത്തിയതിന് പിന്നാലെയാണ് പശുപതി പരസ് രാജി പ്രഖ്യാപിച്ചത്. തന്നോടും പാർട്ടിയോടും അനീതി കാണിച്ചുവെന്ന് ആരോപിച്ചാണ് രാജി.
'ബിഹാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർഥികളെ കഴിഞ്ഞദിവസം എൻ.ഡി.എ. പ്രഖ്യാപിച്ചു. എൻ്റെ പാർട്ടിക്ക് അഞ്ച് എം.പി.മാരുണ്ടായിരുന്നു. ഞാൻ വളരെ ആത്മാർഥതയോടെയാണ് പ്രവർത്തിച്ചത്. എന്നോടും എൻ്റെ പാർട്ടിയോടും അനീതി കാണിച്ചു. മോദി വലിയ നേതാവാണ്. പക്ഷേ, എൻ്റെ പാർട്ടിയോട് അനീതി കാണിച്ചു', രാജി അറിയിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ പശുപതി പരസ് പറഞ്ഞു.
ബിഹാറിൽ ബി.ജെ.പി. 17 സീറ്റിലും ജെ.ഡി.യു. 16 സീറ്റിലും ചിരാഗ് പസ്വാന്റെ എൽ.ജെ.പി. അഞ്ചുസീറ്റിലും മത്സരിക്കാനാണ് ധാരണ. ഹിന്ദുസ്ഥാനി അവാം മോർച്ചയും ഉപേന്ദ്രകുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാർട്ടിയും ഓരോ സീറ്റിൽ വീതം മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവിഭക്ത ലോക്‌ജനശക്തി പാർട്ടിക്ക് നൽകിയ ആറു സീറ്റിലും വിജയിച്ചു. രാം വിലാസ് പസ്വാൻ്റെ മരണത്തിന് പിന്നാലെയാണ് പാർട്ടി പിളർന്നപ്പോൾ അഞ്ച് എം.പിമാരും പശുപതി പരസിനൊപ്പം നിൽക്കുകയായിരുന്നു.
Union Minister Pashupati Paras