കൊട്ടിയൂർ :തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി മാവോയിസ്റ്റ് ഭീഷണിയും വന്യമൃഗ ആക്രമണ ഭീഷണിയുമുള്ള മേഖലകളിൽ കേന്ദ്രസേനയെ വിന്യസിപ്പിച്ചു. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിലുൾപെടുന്ന പതിനെട്ടോളം പോളിംഗ് ബൂത്തുകളിൽ മാവോയിസ്റ് ആക്രമണത്തെയും വന്യജീവി ആക്രമണത്തെയും പ്രധിരോധിക്കുന്നതിന്റെ ഭാഗമായെത്തിയ കേന്ദ്രസേനയാണ് കേളകത്ത് റൂട്ട് മാർച്ച് നടത്തിയത്.
ആധുനിക യന്ത്രത്തോക്കുകളടക്കം കൈവശമുള്ള 85 ഓളം ഇന്ത്യ ടിബറ്റൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ അംഗങ്ങളും കേരളാ പോലീസ് സേനാംഗങ്ങളും സംയുക്തമായാണ് റൂട്ട് മാർച്ച് നടത്തിയത്. വന്യജീവി ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടാൽ ഇവയെ വെടിവെച്ച് വീഴ്ത്തുവാനുള്ള അധികാരവും പരിശീലനം ലഭിച്ച സേനാംഗങ്ങൾക്കുണ്ട്. ശാന്തിഗിരി, കോളിത്തട്ട് യുപിസ്കൂൾ, ഓടംതോട്, വളയംചാൽ, കൊട്ടിയൂർ എൻഎസ്എസ്-എസ്എൻഡിപി സ്കൂളുകൾ, അമ്പായത്തോട് സെൻറ് ജോർജ് യുപിസ്കൂൾ, അടയ്ക്കാത്തോട്,ചെട്ടിയാം പറമ്പ് തുടങ്ങി പതിനേഴോളം പോളിംഗ് സ്റ്റേഷനുകളാണ് കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷയ്ക്ക് കീഴിൽ വരിക.
Kottiyoor