കൊല്ലം: പരവൂർ കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി. അബ്ദുള്‍ ജലീല്‍, എപിപി ശ്യാം കൃഷ്ണ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തില്‍ വിട്ടു.
ജനുവരി 21 നാണ് അനീഷ്യയെ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മേലുദ്യോഗസ്ഥർ മാനസിക സമ്മർദം ചെലുത്തുന്നുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമർശമുണ്ടായിരുന്നു.
കേസുകളില്‍നിന്നു വിട്ടു നില്‍ക്കാനായി അവധിയെടുക്കാൻ സഹപ്രവർത്തകരില്‍നിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങള്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമർശിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Arrested