കൽപ്പറ്റ : വയനാട് മണ്ഡലത്തിൽ നാല് ലക്ഷത്തിലേറെപ്പേർ വോട്ട് ചെയ്യാതിരുന്നതോടെ മുന്നണികൾക്കിടയിൽ രാഷ്ട്രീയ വാദങ്ങൾ മുറുകുന്നു. ഭൂരിപക്ഷം കുറയുമെന്ന ആശങ്കയാണ് യു ഡി എഫിനെങ്കിൽ പോളിംഗ് ശതമാനം കുറഞത് എൽ ഡി എഫിന് ആശ്വാസമായി. ഇടത്- വലത് മുന്നണികൾക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അങ്കലാപ്പാണന്നാണ് ബി ജെപിയുടെ പ്രതികരണം.ഒരു ലക്ഷത്തിലധികം പുതിയ വോട്ടർമാർ ഉണ്ടായിട്ടും ഇത്തവണയും ആകെ പോൾ ചെയ്ത വോട്ട് 11 ലക്ഷമെത്തിയില്ല .
ഇത്തവണ വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ 14624 23 വോട്ടർമാരാണ് വോട്ട്ചെ യ്യേണ്ടിയിരുന്നത്.കഴിഞ്ഞ തവണയാകട്ടെ 1359679 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത് . ഇവരിൽ 7 06367 പേരും രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്തതോടെ ആകെ പോൾ ചെയ്ത വോട്ടിൻ്റെ 64.64 ശതമാനം വോട്ടും നേടാൻ യു ഡി എഫിന് സാധിച്ചു.ഇതാകട്ടെ കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോർഡ് രാഹുൽ ഗാന്ധിക്ക് സ്വന്തമാക്കാനിടയാക്കി.
എന്നാൽ ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞ് 107463 പേർ മാത്രമാണ് മണ്ഡലത്തിൽ വോട്ട് ചെയ്തത്. വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലത്തിലും പോളിംഗ് കുറഞ്ഞു.മാനന്തവാടിയിൽ 73.10 ശതമാനവും, കൽപ്പറ്റയിൽ 73.56 ശതമാനവും വന്യമൃഗശല്യം രൂക്ഷമായ ബത്തേരി നിയോജക മണ്ഡലത്തിൽ 72.52 ശതമാനം മാത്രവുമാണ് പോളിംഗ് ഉണ്ടായത്. ഇത് മൂന്ന് മുന്നണികളെയും ഒരു രാഷ്ട്രീയ വാക് വാദങ്ങളിലേക്കാണ് നയിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ 431770 ൽ നിന്ന് നാല് ലക്ഷത്തിൽ താഴെയായി കുറയുമെന്ന് യു ഡി എഫ് ആശങ്കപ്പെടുന്നു. എൽ ഡി എഫ് ആകട്ടെ ആനി രാജയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിഞ്ഞ തവണ പി പി സുനീർ നേടിയ 274 597 വോട്ട് ഇരട്ടിയാക്കി വിജയപ്രതീക്ഷയിലാണ്. എൻ ഡി എ ക്ക് വേണ്ടി ബി ഡി ജെ എസ്സ് സ്ഥാനാർത്ഥി തുഷാർ വെള്ളപ്പള്ളി മത്സരിച്ചപ്പോൾ നേടിയ 78816 എന്ന ആകെ വോട്ട് ഒന്നര ലക്ഷത്തിലേക്ക് എത്തിച്ച് ഇരു മുന്നണികളെയും കെ സുരേന്ദ്രനിലൂടെ ബി ജെ പി ക്ക് ഭയപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് ഇപ്പോഴത്തെ അവരുടെ ആത്മവിശ്വാസം. പോളിംഗ് കഴിഞ്ഞതിന് ശേഷമുള്ള കൂട്ടി കിഴിക്കലുകളിലാണ് ഇപ്പോൾ മുന്നണികൾ. വാദങ്ങളുടെ ശരി തെറ്റുകൾ അറിയാൻ ജൂൺ നാല് വരെ കാത്തിരിക്കണം.
Kalpatta