കണ്ണൂർ: ഇരുപത് ചിത്രകാരൻമാർ തീർത്ത നിറങ്ങളുടെ ലോകം. വിവിധ വിഷയങ്ങളിൽ പല സങ്കേതങ്ങളിൽ തീർത്ത ചിത്രങ്ങളാണ് ഓരോന്നും. കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ കൺനിറയെ ആസ്വദിക്കാം പ്രശസ്തരായ ചിത്രകാരൻമാരുടെയും ശില്പികളുടെയും സൃഷ്ടികൾ. 80-ഓളം ചിത്രങ്ങളും ആറ് ശില്പങ്ങളുമാണ് കണ്ണൂർ ആർട്ട് ഫൗണ്ടേഷൻ ഒരുക്കിയത് ഗ്ലാസിനുള്ളിൽ നേരിട്ട് പെയിന്റ് ചെയ്തുള്ള ടി കലാധാരന്റെ ഓർത്തിക് ശൈലിയിലുള്ള ചിത്രങ്ങളാണ് പ്രദർശനത്തിൽ എടുത്തുപറയേണ്ടത്.
സെൻട്രൽ ലളിതകലാ അക്കാദമിയുടെ ഇന്ത്യയിലെ മികച്ച ചിത്രകാരനുള്ള പുരസ്‌കാരം നേടിയ കെ ആർ കുമാരൻ പ്രകൃതി നശീകരണത്തിലുള്ള ആശങ്കയാണ് പങ്കിടുന്നത്. യുവ ചിത്രകാരൻമാരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. അക്രിലിക്, ചാർക്കോൾ, ജലച്ചായം എന്നിങ്ങനെ വിവിധ മാധ്യമങ്ങളിൽ തീർത്ത ചിത്രങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്.
ശ്രീജ പള്ളം, ഒ സുന്ദർ, ബിനുരാജ് കലാപീഠം, ധനരാജ് കീഴറ, ടി ടി ഉണ്ണികൃഷ്ണൻ, എൻ ബി ലതാദേവി തുടങ്ങിയ ചിത്രകാരൻമാരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. വർഗീസ് കളത്തിലാണ് കോ ഓർഡിനേറ്റർ. സണ്ണിപോൾ, പ്രേം പി ലക്ഷ്മൺ, നവനീത് രാജ് എന്നീ ശില്പികളുടെ ശില്പങ്ങളും പ്രദർശനത്തിലുണ്ട്.
ഇതിൽ പ്രേം പി ലക്ഷ്മണിന്റെ 'വീപ്പിങ് ബുദ്ധ ആൻഡ് സ്‌മൈലിങ് ബുള്ളറ്റ്‌സ്' പ്രദർശനം കാഴ്ചക്കാരെ പിടിച്ചുനിർത്തും. കരയുന്ന ബുദ്ധന്റെ മടിയിൽ തോക്കും അതിന്റെ അറ്റത്ത് കൊരുത്തുകിടക്കുന്ന പ്രാവുമാണ് ശില്പത്തിൽ. നവനീത് ഒരുക്കിയ 'ദൂകാൻ' എന്ന ശില്പം എ ഫോർ ഷീറ്റിന്റെ വലുപ്പം മാത്രമുള്ളതാണെങ്കിലും നാല് വ്യത്യസ്ത കടകൾ ഇതിൽ ഉൾക്കൊള്ളിച്ചതായി കാണാം. മെയ് ഏഴിന് പ്രദർശനം സമാപിക്കും.
Kannur