കൊച്ചി: വാളയാര്‍ കേസിൽ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ നല്‍കിയ ആറ് കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജി.ഗിരീഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
മാതാപിതാക്കള്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്നാണ് എറണാകുളം പ്രത്യേക സിബിഐ കോടതിക്ക് ഹൈക്കോടതി അവധിക്കാല സിംഗിള്‍ ബെഞ്ച് നല്‍കിയ ഇടക്കാല നിർദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും സിംഗിള്‍ ബെഞ്ച് ഇളവ് നല്‍കിയിരുന്നു.
ആറ് കുറ്റപത്രത്തിലും മാതാപിതാക്കളെ പ്രതിചേര്‍ത്ത സാഹചര്യം സിബിഐ കോടതിയിൽ വിശദീകരിക്കും. പ്രതിചേര്‍ത്ത സിബിഐ നടപടി 'ആസൂത്രിതമായ അന്വേഷണ'ത്തിന്റെ ഭാഗമാണ് എന്നാണ് ഹരജിയില്‍ മാതാപിതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയത് എന്നും, അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നുമാണ് ഹരജിയില്‍ മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച് തയ്യാറാക്കിയ കുറ്റപത്രം എറണാകുളം പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയിലാണ്. മാതാപിതാക്കളെ പ്രതിചേർത്ത നടപടി ശരിവെച്ച സിബിഐ കോടതി സമൻസ് അയക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു
Kochi