കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ എസ്ഡിപിഐയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി. റസീനയുടെ കുടുംബത്തെ എസ്ഡിപിഐ സമ്മര്‍ദത്തിലാക്കുകയാണെന്നും മാതാവ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് അതുകൊണ്ടാണെന്നും പികെ ശ്രീമതി പറഞ്ഞു. ‘ഇങ്ങനെയുളള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ബന്ധുക്കളുടെ വാക്കുകള്‍, ജീവിച്ചിരിക്കുന്നവരുടെ വാക്കുകള്‍ക്ക് വിലകൽപ്പിക്കുന്നവരായിരിക്കാം അവർ. മരിച്ചുപോയവര്‍ മരിച്ചുപോയി, സ്വന്തം അനിയത്തിയുടെ മക്കളെ രക്ഷിക്കണം എന്ന് മറ്റുളളവർ നിർബന്ധിച്ചിരിക്കാം. അവരുടെ പിതാവ് ഇപ്പോഴും പ്രതികള്‍ക്ക് എതിരാണ് മൊഴി നൽകിയിരിക്കുന്നത്’- പികെ ശ്രീമതി പറഞ്ഞു. മുസ്‌ലിം സ്ത്രീ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി സംസാരിക്കാന്‍ പാടില്ല എന്നതാണ് എസ്ഡിപിഐയുടെ ചിന്തയെന്നും അങ്ങനെ ചിന്തിക്കുന്നത് തീവ്രവാദമാണെന്നും പി കെ ശ്രീമതി വിമര്‍ശിച്ചു. പികെ ശ്രീമതിയുടെ പ്രതികരണം.
മകള്‍ ജീവനൊടുക്കിയതിന് കാരണം സദാചാര പൊലീസിംഗ് അല്ലെന്ന് കഴിഞ്ഞ ദിവസം യുവതിയുടെ മാതാവ് പറഞ്ഞിരുന്നു. മരണത്തിന് പിന്നില്‍ മയ്യില്‍ സ്വദേശിയായ ആണ്‍സുഹൃത്താണെന്നും അയാള്‍ റസീനയുടെ 40 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നും മാതാവ് ഫാത്തിമ ആരോപിച്ചിരുന്നു. ‘യുവാവുമായി കൂട്ടുകൂടിയ ശേഷം ഞങ്ങളെ കണ്ടുകൂടായിരുന്നു. എന്റെ മകള്‍ക്ക് നീതി കിട്ടണം. 40 പവന്‍ സ്വര്‍ണം കൊടുത്താണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോള്‍ ആ സ്വര്‍ണമൊന്നുമില്ല. കുറേ പേരോട് കടം വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തര്‍ വന്ന് അവള്‍ കടം വാങ്ങിയതിന്റെ കണക്ക് ഞങ്ങളോട് പറയുന്നത്. അവന്‍ മോളെ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. ഒന്നുരണ്ടു തവണ കാറില്‍ കയറി പോകുന്നത് കണ്ടിട്ടുണ്ട്. ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തവര്‍ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവര്‍ നല്ലതിനുവേണ്ടിയാണ് ചെയ്തത്. കാറില്‍ നിന്ന് ഇറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടുവിടുക മാത്രമാണ് അവര്‍ ചെയ്തത്’- എന്നാണ് ഫാത്തിമ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

ചൊവ്വാഴ്ച്ചയാണ് റസീനയെ (40) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സദാചാര പൊലീസിംഗില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ആരോപിച്ച് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. പറമ്പായി സ്വദേശികളായ വി സി മുബഷീര്‍ (28), കെ എ ഫൈസല്‍ (34), വി കെ റഫ്‌നാസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും യുവതിയുടെ ബന്ധുക്കളാണ്. ആത്മഹത്യാക്കുറില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്.
Pksreemathi