കണ്ണൂർ: ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യാ എക്സ്പ്രസ് IX2502 വിമാനം കണ്ണൂർ വിമാന താവളത്തിൽ ഇറങ്ങാനാകാതെ യാത്രക്കാരെ ബംഗളൂരൂ അന്താരാഷ്ട്ര വിമാന താവളത്തിൽ ഇറക്കിയതായി പരാതി . കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രി വൈകി ബംഗ്ളൂരൂവിലെത്തിയവരിൽ തിരുവനന്തപുരത്തേക്കും മറ്റുമുള്ള യാത്രക്കാർ ഇന്നലെ രാവിലെയാണ് മറ്റ് വിമാനങ്ങളിൽ അവിടങ്ങളിലേക്ക് പോയത്.
ജൂലൈ ആറിന് രാത്രി 7.15 നായിരുന്നു വിമാനം ഹൈദരാബാദിൽ നിന്ന് പറന്നുയരേണ്ടിയിരുന്നത്. ഒരു മണിക്കൂർ വൈകി 8.15 നാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. 9.30 -ന് ശേഷം കണ്ണൂരിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട് മൂന്ന് തവണ ആകാശത്ത് വട്ടമിട്ട് പറന്നശേഷം ബാംഗ്ളൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.

140 ഓളം യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരു ന്നത്. രാത്രി വൈകിയെത്തിയ ഇവരിൽ മറ്റിടങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളിൽ പോകേണ്ട യാത്ര കാർക്ക് എയർ ഇന്ത്യ അധികൃതർ ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകി. വിവാഹത്തിൽ പങ്കെടുക്കാനും മൃത സാസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ളവരുമെല്ലാം വിമാനത്തിലുണ്ടായിരുന്നു.. മുൻ എം.പി .എം.വി.ശ്രേയാംസ് കുമാറും മുൻമന്ത്രി കെ.പി.മോഹനനും ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്കുള്ള ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു.
Kannur