ആറളം: ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് തുരത്തിയ മൊഴയാനയടക്കം 15ഓളം കാട്ടാനകൾ വീണ്ടും ആറളം ഫാമിനുള്ളിലേക്ക് തിരികെ പ്രവേശിച്ച് നാശം വിതച്ചതോടെ പുനരധിവാസ മേഖലയിലുള്ളവരും ഭീതിയിലായി. ഫാമിന്റെ അധീന മേഖലയിൽ നിന്നും പുനരധിവാസ മേഖലയിലേക്ക് ആനകൾ കൂട്ടമായും ഒറ്റതിരിഞ്ഞും എത്തുന്നതും വൻ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഒരാഴ്ച്ചക്കിടയിൽ ഫാമിന്റെ എട്ടാം ബ്ലോക്കിൽ നിന്നും മാത്രം 78ഓളംനിറയെ കായ്ഫലമുള്ള തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. ഫാമിന്റെ വരുമാനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കോടികൾ മുടക്കി ഒരു ഭാഗത്ത് പുരോഗമിക്കുമ്പോൾ നിലവിലുള്ള തെങ്ങുകളുടെ നാശം വൻ പ്രതിസന്ധിയാണ് ഫാമിനുണ്ടാക്കുന്നത്. ആറുമാസത്തിനിടയിൽ 500ഓളം തെങ്ങുകളെങ്കിലും നശിപ്പിച്ചിട്ടുണ്ടെന്നാണ് ഫാം ജീവനക്കാരും തൊഴിലാളികളും പറയുന്നത്.
വനം വകുപ്പിന്റെ കോട്ടപാറയിലെ ദൃത കർമ്മ സേന ഓഫീസിനോട് ചേർന്ന ഭാഗത്തെ ആനമതിൽ തകർന്ന ഭാഗത്തുകൂടിയാണ് ആനക്കൂട്ടം വനത്തിൽ നിന്നും ജനവാസ മേഖലയിലേക്ക് പ്രവേശിച്ചത്. ഒരു വർഷമായിട്ടും തകർന്ന മതിൽ പുനസ്ഥാപിക്കായിട്ടില്ല.
കഴിഞ്ഞ ദിവസം ഫാമിനുള്ളിൽ ഉണ്ടായിരുന്ന 18 ഓളം ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. വനത്തിലേക്ക് കടന്ന ആനകളാണ് മതിൽ തകർന്ന ഭാഗത്തുകൂടി വീണ്ടും ജനവാസ മേഖലയിൽ എത്തിയതെന്ന് സംശയിക്കുന്നു.ആനക്കൂട്ടം ആറളം ഫാമിൽ വരുത്തിവെക്കുന്നത് ലക്ഷങ്ങളുടെ നാശനഷ്ടമാണ്. നിറയെ കായ്ഫലമുള്ള തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. ഫാമിന്റെ പ്രധാന വരുമാനം തെങ്ങിൽ നിന്നാണ് ലഭിക്കുന്നത്.
തെങ്ങിന്റെ നാശം വൻ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. തെങ്ങിന്റെ കയ്ക്കൽ ചവിട്ടിയും കുത്തിയുമാണ് വീഴ്ത്തുന്നത്.വീഴുന്ന തെങ്ങിന്റെ ഇളം മധുരമുള്ള കാണ്ഡം മാത്രമാണ് ഭക്ഷിക്കുന്നത്. ഇത് ഭക്ഷിച്ച ശേഷം അടുത്ത തെങ്ങിനുടത്തേക്ക് നീങ്ങുന്നു. ഒരു രാത്രികൊണ്ട് ഇത്തരത്തിൽ നശിക്കുന്നത് പത്തും പതിനഞ്ചും തെങ്ങുകളാണ്.
Aralam Agricultural Farm Elephant again