തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ഇന്നു ബംഗളൂരുവിലേക്കു കൊണ്ടുപോകും. എയർ ആംബുലൻസിലാണു കൊണ്ടുപോകുന്നത്. കെപിസിസിയാണു ചികിത്സച്ചെലവു വഹിക്കുക.
തിങ്കളാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ നിംസിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ആരോഗ്യനില സംബന്ധിച്ച് ആശയവിനിമയം നടത്തി. സതീശൻ തന്നെയാണ് എയർ ആംബുലൻസ് ബുക്ക് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ രാവിലെ ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെയും ഡോക്ടർമാരെയും കണ്ടിരുന്നു. തുടർന്ന് മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് ആരോഗ്യവകുപ്പ് മെഡിക്കൽ ബോർഡ് രൂപവത്കരിച്ചിട്ടുണ്ട്. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത്.
Umman Chandy will be taken to Bangalore today.