പയ്യന്നൂർ: പയ്യന്നൂർ, കണ്ണപുരം, മാഹി എന്നിവയുൾപ്പെടെ 10 സ്റ്റേഷനുകളിലെ പാഴ്സൽ സംവിധാനം അവസാനിപ്പിച്ചു റെയിൽവേ. ചെന്നൈ റെയിൽവേ കൊമേഴ്സ്യൽ മാനേജർ 23നു നൽകിയ ഉത്തരവ് ബുധനാഴ്ച മുതൽ നിലവിൽ വന്നു. ആർക്കോണം, കാഞ്ഞങ്ങാട്, ചെറുവത്തൂർ, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം, പട്ടാമ്പി സ്റ്റേഷനുകളിലും ഈ സംവിധാനം ഒഴി വാക്കിയിട്ടുണ്ട്. പാഴ്സൽ സംവിധാനം ഇല്ലാതാകുന്നതോടെ പോർട്ടർമാരുടെ സേവനവും ഇല്ലാതാകും. പാർസൽ കയറ്റിറക്കു നടത്തുന്നതിനു പുറമേ യാത്രക്കാരുടെ വലിയ ബാഗുകൾ ട്രെയിനിലേക്കു കയറ്റാനും ഇറക്കാനും ഇവർ സഹായിച്ചിരുന്നു. മുൻപ് കൂലി പോർട്ടർമാരായിരുന്ന ഇവരെ 7 വർഷം മുൻപാണ് റജിസ്ട്രേഡ് പോർട്ടർമാരാക്കി മാറ്റിയത്.
ഓരോ സ്റ്റേഷനിലും 45 ആളുകൾ വരെ പോർട്ടർമാരായുണ്ട്. പുതിയ തീരുമാനം തീരുമാനം വന്നതോടെ അവരും ആശങ്കയിലായി. മുൻ കാലങ്ങളിൽ മലഞ്ചരക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കൈമാറാനായി ജനങ്ങൾ റെയിൽവേയുടെ പാഴ്സൽ സംവിധാനത്തെ ഉപയോഗിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളും ഗാർഹിക ഉപകരണങ്ങളും ഇപ്പോൾ ഈ സംവിധാനം വഴി പാഴ്സലായി അയയ്ക്കുന്നുണ്ട്. പയ്യന്നൂർ കവ്വായി കായലിലെ വലുപ്പമേറിയ ഞണ്ട് സിംഗപ്പൂരിലേക്ക് കയറ്റി അയയ്ക്കാൻ ചെന്നൈയിൽ എത്തിക്കുന്നതിന് റെയിൽവേയുടെ പാഴ്സൽ സംവിധാനമാണ് 50 വർഷമായി ഉപയോഗിച്ചിരുന്നത്. മംഗളൂരുവിൽ നിന്നു തൃക്കരിപ്പൂർ മുതൽ തളിപ്പറമ്പ് വരെയുള്ള മാർക്കറ്റുകളിലേക്കു മത്സ്യം എത്തിക്കുന്നതും ഇനി മുതൽ ഇല്ലാതാകും.
Raiway