റോഡ് മെക്കാഡം ചെയ്ത് നവീകരിക്കുന്നതിൻ്റെ ഭാഗമായി നിർമ്മിച്ച ഓവുചാൽ നിമിത്തം വെള്ളക്കെട്ടിലായിരിക്കുകയാണ് ഇരിക്കൂർ കുട്ടാവിലെ ഒരു പറ്റം വ്യാപാരികൾ.
ഒഴുകാൻ സാധിക്കാതെ കൾവെർട്ട് തടസ്സപ്പെട്ടതുമൂലം മാലിന്യ ജലം റോഡിൽ പരന്നൊഴുകി ടൗണിലെ അഞ്ചോളം കടകളിൽ കയറി നാശനഷ്ടം സംഭവിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വെളളം കയറുന്നത്. ഇരിക്കൂർ പഞ്ചായത്ത് ഒന്നാം വാർഡ് കുട്ടാവ് -ഫാറൂഖ് നഗർ റോഡിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
റോഡ് വികസനത്തിൻ്റെ ഭാഗമായി ഈ ഭാഗത്തെ റോഡ് മണ്ണിട്ട് ഉയർത്തിയെങ്കിലും കൾവെർട്ട് കാലങ്ങളായി നിലകൊള്ളുന്നതാണ്. മണ്ണും ചെളിയും നിറഞ്ഞ് വെള്ളം ഒഴുകാനാകാതെ നിലകൊള്ളുന്നതിനാലാണ് പെരുവളത്തുപറമ്പിൽ നിന്നടക്കം ഒഴുകി എത്തുന്ന മഴവെള്ളം കുട്ടാവ് ജംഗ്ഷനിൽ കെട്ടി നിൽക്കുന്നത്. മഴ മാറിയാലും മണിക്കൂറുകൾ എടുത്താണ് വെള്ളം പിൻവാങ്ങുന്നത്.
ഈ സമയമത്രയും ഫാറൂഖ് നഗർ റോഡിൽ വാഹനങ്ങൾക്ക് ഉൾപ്പെടെ ഓടാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കച്ചവടക്കാർ പറയുന്നു. കാലവർഷം ശക്തിപ്പെടുന്നതിനു മുൻപ് തന്നെ മഴവെള്ളത്തിന് സുഗമമായി ഒഴുകുന്നതിന് സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Irikoor