കൊച്ചി: സംസ്ഥാനത്ത് കോഴിവില അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. ചെറുകിട കർഷകരുടെയും വ്യാപാരികളുടെയും ഉപജീവന മാർഗം തടസ്സപ്പെടുത്തുന്ന വിലവർധനക്കെതിരെ കടയടച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നേരത്തേ കഠിന ചൂടുണ്ടായിരുന്ന സമയത്ത് കോഴിയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതുമൂലം വിലവർധന ഉണ്ടായിരുന്നു, എന്നാൽ മഴ തുടങ്ങി ഉൽപാദനം വർധിച്ചിട്ടും വില കുറക്കുന്നതിനു പകരം തമിഴ്നാട് നിന്നുൾെപ്പടെയുള്ള ഉൽപാദന, വിപണന ലോബികൾ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നേരത്തേയുണ്ടായിരുന്നതിന്‍റെ നാലിലൊന്ന് കച്ചവടം പോലും ഇപ്പോൾ നടക്കുന്നില്ല. സീസൺ അല്ലാതിരുന്നിട്ടുപോലും വിലവർധന തുടരുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും വില നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കോഴി ഉൽപാദകർക്ക് സബ്സിഡി നൽകി പ്രോത്സാഹിപ്പിക്കുകയും വേണം. സമരതീയ്യതി സംസ്ഥാന കമ്മിറ്റി ചേർന്ന് തീരുമാനിക്കുമെന്ന് സെക്രട്ടറി പി.എസ്. ഉസ്മാൻ, ജോ.സെക്രട്ടറി ഒ.എസ് ഷാജഹാൻ, എക്സിക്യൂട്ടിവ് അംഗം പി.ജെ. സ്റ്റീഫൻ, കമ്മിറ്റി അംഗങ്ങളായ പി.ബി. ഷംസുദ്ദീൻ, അൻസാരി ബഷീർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Traders are protesting against the uncontrolled increase in chicken prices in the state.