കൊച്ചി: ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിനു മുന്നിൽ. 52ാം മിനിറ്റില്‍ ബംഗളൂരുവിന്റെ പ്രതിരോധ താരം കെസിയ വീന്‍ഡോർപിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ മഞ്ഞപ്പട, 69ാം മിനിറ്റിൽ നായകൻ അഡ്രിയാൻ ലൂണയിലൂടെ ലീഡ് വർധിപ്പിച്ചു. വിരസമായ ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങളുമായി കളം നിറയുകയാണ്.
കോർണർ കിക്ക് തടയാനുള്ള ശ്രമത്തിനിടെയാണ് പന്ത് നെതര്‍ലൻഡ്സ് താരം വീന്‍ഡോർപിന്റെ ശരീരത്തിൽ തട്ടി വലയിലെത്തിയത്. 69ാം മിനിറ്റിൽ ബംഗളൂരു ഗോളി ഗുർപ്രീത് സിങ്ങിന്‍റെ പിഴവിൽനിന്നാണ് ലൂണ ഗോൾ നേടിയത്. മഴയുടെ അകമ്പടിയോടെയാണ് പത്താമത് ഐ.എസ്.എല്ലിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പന്തുരുണ്ടു തുടങ്ങിയത്. മുന്നേറ്റങ്ങൾക്ക് ഇരുനിരയും അറച്ചുനിന്നപ്പോൾ ആവേശ മുഹൂർത്തങ്ങൾ അന്യംനിന്ന ആദ്യ പാതി വിരസമായിരുന്നു.
ഇരച്ചു പെയ്ത മഴക്കൊപ്പമാണ് കിക്കോഫ് വിസിൽ മുഴങ്ങിയത്. ഗാലറി നിറഞ്ഞു കവിഞ്ഞ് ആവേശാരവങ്ങൾ പെയ്തിറങ്ങിയ കളിത്തട്ടിൽ ആദ്യ നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സിന്‍റെ കരുനീക്കങ്ങൾക്കായിരുന്നു മുൻതൂക്കം. 5-3-2 എന്ന അതീവ പ്രതിരോധാത്മകമായ ശൈലിയിൽ കളത്തിലിറങ്ങിയ ബംഗളൂരു ആദ്യ മിനിറ്റിൽ തന്നെ കോർണർ വഴങ്ങിയാണ് തുടക്കമിട്ടത്. പത്താം മിനിറ്റിലാണ് അവർ ആദ്യമായി ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് പന്തെത്തിച്ചത്. നനഞ്ഞ നീക്കങ്ങളായിരുന്നു കളിയുടെ ആദ്യ പാതിയിൽ. ആദ്യ അര മണിക്കൂറിൽ ഒരു ഷോട്ടു പോലും ഇരുഗോൾ മുഖത്തുമെത്തിയില്ല. മധ്യനിരയിൽ മേധാവിത്വം കാട്ടിയപ്പോഴും മുനകൂർത്ത നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗത്തു നിന്നുമുണ്ടായില്ല. കളി അര മണിക്കൂറാകവെ, ജാപ്പനീസ് താരം ദായ്സുകെ സഹായി കോർണർ ഫ്ലാഗിന് അരികെ നിന്ന് എതിർ ഡിഫൻഡറെ കട്ടുചെയ്തു കയറിയെങ്കിലും ബോക്സിന് തൊട്ടുപുറത്തു നിന്ന് അലക്സാണ്ടർ ജൊവാനോവിച്ച് ഫൗൾ ചെയ്തു വീഴ്ത്തി.
ബ്ലാസ്റ്റേഴ്സ് താരങ്ങൾ പെനാൽറ്റി കിക്കിനായി അവകാശവാദമുന്നയിച്ചെങ്കിലും ഫ്രീ കിക്കിനുള്ള റഫറിയുടെ തീരുമാനമായിരുന്നു ശരി. ആ ഫ്രീകിക്കിനാവട്ടെ, ഒരു ചലനവും സൃഷ്ടിക്കാനായില്ല. മത്സരത്തിലെ ആദ്യത്തെ ഉറച്ച അവസരം ബംഗളൂരുവിൻ്റെ വകയായിരുന്നു. അതാകട്ടെ, കളിയിലെ അവരുടെ ആദ്യ ഗോൾശ്രമവുമായിരുന്നു.
വലതു വിങ്ങിൽ ബോക്സിന് പുറത്തുനിന്ന് മുൻ ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ കാർണീറോ വലയിലേക്ക് ഏങ്കോണിച്ചിറക്കിവിട്ട തകർപ്പൻ ഷോട്ട് അവസാന നിമിഷം ആതിഥേയ ഗോളി സചിൻ സുരേഷ് തട്ടിപ്പുറത്തിടുകയായിരുന്നു. കളി പുരോഗമിക്കവെ, ആദ്യ പകുതിയുടെ അന്ത്യനിമിഷങ്ങളിൽ ബംഗളൂരു കൂടുതൽ ഒത്തിണക്കത്തോടെ കയറിയെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു.
മറുതലക്കൽ 41-ാം മിനിറ്റിൽ വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ, ബ്ലാസ്റ്റേഴ്സിൻ്റെ ഘാനക്കാരനായ പുതിയ സ്ട്രൈക്കർ ക്വാമെ പെപ്റയുടെ ആംഗുലർ ഷോട്ട് വലക്ക് മുകളിലൂടെ ലക്ഷ്യംതെറ്റിപ്പറന്നു
Kerala Blasters lead by two goals against Bengaluru FC in ISL.