ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ പിടിയിൽ നിന്നും രണ്ട് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ജനവാസമുള്ള രണ്ട് കിടലുകൾ ഭാഗികമായി തകർത്ത കാട്ടാന മേഖലയിൽ വൻ കൃഷി നാശവും വരുത്തി.ഫാം 13-ാം ബ്ലോക്കിലെ സുമി, കുമാരൻ എന്നിവർ താമസിക്കുന്ന കുടിലുകളാണ് തകർത്തത്.
ശനിയാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ജനവാസ മേഖലയിൽ ആനയുണ്ടെന്ന് അറിഞ്ഞെത്തിയ വനപാലക സംഘം ആന നിലയുറപ്പിച്ച സ്ഥലം മനസ്സിലാക്കാതെ മെയിൻ റോഡിൽ നിന്നും പടക്കം കത്തിച്ച് എറിഞ്ഞു. പടക്കം പൊട്ടിയ പാടെ വീട്ടു പറമ്പിൽ ഉണ്ടായിരുന്ന ആന ഓടുന്നതിനിടയിലാണ് കുമാരൻ്റെയും സുമിയുടെയും കുടിലിൻ്റെ ഒരു ഭാഗം ഭാഗികമായി തകർത്തത്. സംഭവ സമയത്ത് സുമിയുടെ കുടിലിൽ രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. സമീപത്തെ കുമാരൻ്റെ വീട്ടിലും താമസക്കാർ ഉണ്ടായിരുന്നു. ഇരുവരും താമസിക്കുന്ന ഭൂമിക്ക് പട്ടയം കിട്ടാഞ്ഞതിനാൽ പത്ത് വർഷത്തിലധികമായി കുടിലിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. പ്രദേശത്തെ ദാമു, കുഞ്ഞിരാമൻ,കുമാരൻ എന്നിവരുടെ വീട്ടുപറമ്പിലെ വാഴ, തെങ്ങ്, കമുങ്ങ് ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു. പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്നും രാത്രിയായാൽ പുറത്തിറങ്ങാൻ പോലും കഴിയാത അവസ്ഥയാണെന്നും പ്രദേശവാസികൾ പറഞ്ഞു.
Iritty