പാലക്കാട്: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്‍റെ പുരോഗതിയില്‍ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയില്‍ അന്വേഷണം നടന്നുവെന്നും പോലീസ് മികവ് കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആത്മാര്‍ത്ഥമായും അര്‍പ്പണ മനോഭാവത്തോടെയും പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ യഥാര്‍ഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ നാട്ടില്‍ അധികം ഉണ്ടായിട്ടില്ലാത്ത, എന്നാല്‍ മറ്റ് ചില ഇടങ്ങളില്‍ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടികൊണ്ടു പോകുന്നുത്. നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തുന്ന ഘട്ടത്തില്‍ പോലീസിന്‍റെ കൃത്യനിര്‍വഹണം പോലും തടസപ്പെടുത്തുന്ന തരത്തില്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലര്‍ ശ്രമിച്ചിരുന്നു.
കേരള പോലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും യശസ് നേടി രാജ്യത്ത് തന്നെ മുൻനിരയില്‍ നില്‍ക്കുന്ന സേനയാണ്. ആലുവയിലെ അതിഥി തൊഴിലാളിയുടെ മകളെ പീഡീപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 110 ദിവസത്തിനുള്ളില്‍ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനായത് അതിന് ഒരു ഉദാഹരണം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞു.
എകെജി സെന്‍ററിനു നേരെ ഉണ്ടായ ബോംബേറിലും സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലും ഇത്തരം വ്യാജ പ്രചാരണങ്ങളാണ് ചിലര്‍ നടത്തിയത്. എന്നാല്‍ രണ്ട് കേസുകളിലും പോലീസ് പ്രതികളെ പിടികൂടി.
രണ്ട് സ്ത്രീകളുടെ തിരോധാനത്തില്‍ ആരംഭിച്ച അന്വേഷണമാണ് ഇലന്തൂരിലെ നരബലി കേസ് ആയി രൂപപ്പെട്ടത്. കൊല നടത്തി മാസങ്ങള്‍ക്ക് ശേഷം പ്രതികള്‍ സ്വസ്ഥരായി ജീവിക്കുമ്ബോഴാണ് നിയമത്തിന്‍റെ കരങ്ങളില്‍ അവര്‍ പെടുന്നത്.
ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലെത്തി എലത്തൂരില്‍ ട്രെയിനു തീവച്ച പ്രതിയെ വളരെ വേഗം പിടികൂടിയതും അത്ര വേഗം ആരും മറക്കാൻ ഇടയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Chief-minister