ബത്തേരി: വയനാട് കല്ലൂരിൽ തിങ്കളാഴ്ച അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ ആനയെ ചികിത്സക്ക് വേണ്ടി മയക്കു വെടി വച്ചു. ആനയെ വനത്തിൽ നിന്ന് പുറത്തിറക്കില്ല. ആനയ്ക്ക് ചികിത്സ തുടങ്ങിയെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. ആനയുടെ ആരോഗ്യനില മോശമായതിനാലാണ് പുറത്തേക്ക് എത്തിക്കാൻ കഴിയാത്തത്.
സ്ഥലത്ത് മൂന്ന് കുങ്കി ആനകളെയും എത്തിച്ച് നിരീക്ഷിച്ചു വരുന്നുണ്ട്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിടിച്ച് തിങ്കളാഴ്ചയാണ് കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റത്. ബസിൽ യാത്ര ചെയ്തിരുന്ന കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർക്കും പരിക്കേറ്റിരുന്നു. സുൽത്താൻ ബത്തേരിക്കടുത്ത് കല്ലൂരിൽ തിങ്കളാഴ്ച പുലർച്ചെ 5 മണിക്കായിരുന്നു അപകടം.
മഞ്ഞ് കാരണം ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. അപകടത്തിൽ ബസിൻ്റെ മുൻവശം തകർന്നു. പരിക്കേറ്റ യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ കാട്ടാന വനം വകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ചികിത്സക്ക് വേണ്ടി മയക്കുവെടി വെച്ചത്.
Batheri