ബംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കർണാടകയില്‍ ബിജെപി - ജെഡിഎസ് സഖ്യത്തിന് തിരിച്ചടി. നാല് സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോണ്‍ഗ്രസ് സ്ഥാനാർഥികളും വിജയിച്ചു. രണ്ട് സീറ്റില്‍ വിജയം പ്രതീക്ഷിച്ച ബിജെപി - ജെഡിഎസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു.
അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ എന്നീ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോള്‍ ബിജെപി - ജെഡിഎസ് സഖ്യത്തില്‍ നാരായണ്‍ ഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ജെഡിഎസ് സ്ഥാനാർഥി ഡി.കുപേന്ദ്രറെഡ്ഡി തോറ്റു.
വോട്ടെടുപ്പില്‍ രണ്ട് ബിജെപി എംഎല്‍എമാർ മറുകണ്ടം ചാടിയതാണ് എൻഡിഎ സഖ്യത്തിന് തിരിച്ചടിയായത്. യശ്വന്ത്പുര എംഎല്‍എ എസ്.ടി. സോമശേഖർ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തു.
യെല്ലാപൂർ എംഎല്‍എ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിനെത്തിയതുമില്ല. വിപ്പ് ലംഘനത്തിന് ഈ രണ്ട് എംഎല്‍എ മാർക്കുമെതിരെ നടപടി എടുക്കാനൊരുങ്ങുകയാണ് ബിജെപി.
Bjp Congress