തലശ്ശേരി: എൽഡിവൈഎഫ് സംഘടിപ്പിച്ച യൂത്ത് വിത്ത് കെ കെ ശൈലജ ഡിജെ റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു. സംഗീതത്തിന്റെ താളത്തിനൊപ്പം ആവേശം വിതറി യുവത്വം ചുവടുവെച്ചു. എൽഡിഎഫ് സ്ഥാനാനാർഥി കെ കെ ശൈലജ ടീച്ചർക്കൊപ്പം ഞങ്ങളുണ്ടെന്ന് വിളംബരം ചെയ്യുകയായിരുന്നു തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ യുവത്വവും. അപവാദ പ്രചാരകർക്ക് രാഷ്‌ട്രീയ പ്രബുദ്ധമായ വടകരയുടെ മണ്ണിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു മഹാപ്രവാഹമായി ഒഴുകിയ യുവത്വം.
ആയിരങ്ങൾ അണിനിരന്ന തലശേരി മണ്ഡലം റോഡ് ഷോ പുതിയബസ്‌സ്‌റ്റാന്റ് പരിസരത്ത് മന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. പി ദിപിൻ അധ്യക്ഷനായി. ചലച്ചിത്രതാരം ഹരിശ്രീ അശോകൻ, മുഹമ്മദ് അഫ്‌സൽ, പി സനീഷ് എന്നിവർ സംസാരിച്ചു. എൽഡിവൈഎഫ് ജില്ല നേതാക്കൾ പങ്കെടുത്തു. ആൽമരം ബാൻഡിന്റെ സംഗീതവിരുന്നും ‘യൂ്ത്ത് വിത്ത് കെ കെ ശൈലജ റോഡ്‌ഷോ’വിന് ഈണവും താളവുമായി. വഴിനീളെ സ്‌കൈഷോട്ടുമായി നീങ്ങിയ ഡിജെ റോഡ് ഷോ തലശേരി ടൗണിനും പുതിയകാഴ്‌ചയായി. റോഡ് ഷോ കാണാനും വൻജനാവലി തടിച്ചുകൂടി
തലശ്ശേരിയിലേ മനുഷ്യരുടെ വേദന തൊട്ടറിയാനും ആശ്വസിപ്പിക്കാനുമുള്ള മനസ് കെ കെ ശൈലജ ടീച്ചർക്കുണ്ടെന്ന് ചലച്ചിത്രതാരം ഹരിശ്രീ അശോകൻ പറഞ്ഞു. നമ്മുടെ പ്രിയപ്പെട്ട സഹോദരിയും അമ്മയുമാണവർ. ടീച്ചറോടുള്ള തലശേരിയുടെ സ്‌നേഹമാണ് ഇവിടെ തടിച്ചുകൂടിയ ജനം പ്രകടിപ്പിക്കുന്നത്. നാടിന്റെ മുന്നോട്ടുള്ള യാത്രക്ക് ഇടതുപക്ഷം വിജയിക്കണം. ഒമ്പതാംവയസിൽ കമ്യൂണിസ്‌റ്റ്‌പാർടിക്കുവേണ്ടി പോസ്‌റ്ററൊട്ടിച്ചു തുടങ്ങിയതാണ്. പോസ്‌റ്ററൊട്ടിക്കലും ചുമരെഴുത്തുമെല്ലാം ഞങ്ങൾ തന്നെയാണ്. എല്ലാംകഴിയുമ്പോൾ കപ്പയും കട്ടൻചായയും കിട്ടും. അന്നത്തെ ദാരിദ്ര്യത്തിന് അതുമൊരു ആശ്വാസമായിരുന്നു. നാട്ടിൽ ഞങ്ങൾ രണ്ടുവീട്ടുകാരേ അന്ന് സിപി ഐ എമ്മുകാരായി ഉണ്ടായിട്ടുള്ളൂ. ഇന്ന് ഒരുപാട് കുടുംബങ്ങൾ പാർടിയിലുണ്ട്. എൽഡിവൈഎഫ് തലശേരി മണ്ഡലംറോഡ് ഷോ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Thalassery