കണ്ണൂർ : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ എം സി സി നിരീക്ഷണ സ്‌ക്വാഡുകള്‍ പെരുമാറ്റ ചട്ടലംഘനത്തിനെതിരെയുള്ള നടപടി ശക്തമായി തുടരുന്നു. ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 52083 പ്രചാരണ സാമഗ്രികള്‍ ഇതുവരെ നീക്കം ചെയ്തു. പോസ്റ്റര്‍, ബാനര്‍, കൊടിതോരണങ്ങള്‍ തുടങ്ങി പൊതുസ്ഥലത്തെ 51977 എണ്ണവും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 106 എണ്ണവുമാണ് മാറ്റിയത്.
വിവിധ നിയോജക മണ്ഡലങ്ങളിലായി പൊതുസ്ഥലത്ത് പതിപ്പിച്ച 38206 പോസ്റ്റര്‍, 5929 ബാനര്‍, ,2147 ചുവരെഴുത്ത്, 5695 മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവയാണ് ഒഴിവാക്കിയത്. ബുധനാഴ്ച മാത്രം പൊതുസ്ഥലത്ത് നിന്ന് 1487 എണ്ണവും സ്വകാര്യ സ്ഥലത്ത് നിന്ന് ഒരെണ്ണവും മാറ്റിയിരുന്നു. സ്വകാര്യ സ്ഥലത്ത് സ്ഥലയുടമയുടെ അനുമതിയില്ലാതെ പതിപ്പിച്ച 76 പോസ്റ്റര്‍, 24 ബാനര്‍, 4 ചുവരെഴുത്ത്, രണ്ട് മറ്റ് പ്രചാരണ സ്മഗ്രികള്‍ എന്നിവയും നീക്കി. പരിശോധനക്കിടെ കണ്ടെത്തിയും പരാതികളുടെ അടിസ്ഥാനത്തിലുമാണ് നടപടി. എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. ഓരോ നിയമസഭ മണ്ഡലത്തിലും രണ്ടുവീതം സംഘങ്ങളാണുള്ളത്. ഓരോ സ്‌ക്വാഡിലും പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടക്കം അഞ്ച് പേരാണുള്ളത്. 22 സ്‌ക്വാഡുകളിലായി 110 പേരും ജില്ലാതലത്തിലുള്ള രണ്ട് സ്‌ക്വാഡുകളിലായി 34 പേരുമുണ്ട്. ആകെ 144 പേരെയാണ് ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.
Election