ഇരിട്ടി : ആറളം പഞ്ചായത്തിലെ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചതോടെ കഴിഞ്ഞ ഒന്നര മാസമായി 125 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്.
ആറളം ജലനിധിയുടെ പൂതക്കുണ്ട് ജലനിധി സമിതിയുടെ കീഴിലെ മൂന്നുകിലോമീറ്റർ ദൂരത്തിലെ 125 കുടുംബാംഗങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പഴയ പാലം പൊളിച്ചതിനോടൊപ്പം പാലത്തിലൂടെയുള്ള പൈപ്പ് ലൈൻ പൊളിച്ചുമാറ്റിയെങ്കിലും താത്കാലികമായി പോലും പുനഃസ്ഥാപിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
പാലം പൊളിക്കുന്നതിന് മുൻപ് കരാറുകാരൻ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് കുടിവെള്ള പൈപ്പുകൾ മുഴുവൻ പൊളിച്ചുമാറ്റിയതെന്ന് ഉപഭോക്താക്കൾ പരാതി പറയുന്നു .കടുത്ത വേനലിൽ കുടിവെള്ളം മുട്ടിയതോടെ ബന്ധുവീടുകളിൽ നിന്നും ബാരലിൽ വെള്ളമെത്തിച്ചാണ് അനുദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. വെള്ളം ഇല്ലാതായതോടെ ചിലർ വാടക വീട്ടിലേക്ക് താമസം മാറിയതായും നാട്ടുകാർ പറയുന്നു.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന പാലത്തിൽ ജലനിധിയുടെ പൊട്ടിയത് പൈപ്പ് നേരെയാക്കാൻ എസ്റ്റിമേറ്റിൽ തുകയില്ലന്നാണ് കരാറുകാരുടെ നിലപാട് . പാലവും കുടിവെള്ളവും ജനങ്ങൾക്ക് ഒരേപോലെ പ്രാധാന്യം അർഹിക്കുന്നത് ആണെന്നും പൊട്ടിച്ചുമാറ്റിയ പൈപ്പ് പുനഃസ്ഥാപിച്ചില്ലെങ്കിൽ നിർമ്മാണം തടസപ്പെടുത്തിക്കൊണ്ടുള്ള സമര പരിപാടിയിലേക്ക് നീങ്ങാനാണ് ഉപഭോക്താക്കളുടെ തീരുമാനം . ആറളം പഞ്ചായത്തിലെ ജല്ജീവൻ മിഷന്റെ 100 കണക്ഷൻ ഉൾപ്പെടെയാണ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റിയത്. അധികാരികൾ ഇടപെട്ട് അടിയന്തിരമായി കണക്ഷൻ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് ഉപഭോക്താക്കളുടെ ആവശ്യം .
മൂന്ന് കിലോമീറ്റർ ദൂരം പമ്പിങ്ങ് നടക്കാതെ വന്നതോടെ ശേഷിക്കുന്ന ഭാഗത്ത് വെള്ളത്തിന്റെ പ്രഷർ അധികമായതോടെ നിരന്തരമായി പൈപ്പിൽ പൊട്ടൽ സംഭവിക്കുകയും വെള്ളം പാഴാകുന്നതായും പൊതുജങ്ങൾ പറയുന്നു. ആറളം ജലനിധി പ്രസിഡന്റ് എം. ശശീന്ദ്രൻ, സെക്രട്ടറി എൻ. ഗോവിന്ദൻ എന്നിവരുൾപ്പടെ പ്രദേശത്തെ ഉപഭോക്താക്കളാണ് പ്രതിക്ഷേധവുമായി എത്തിയിരിക്കുന്നത് .
Iritty