തിരുവനന്തപുരം: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറച്ചു നില്‍ക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയില്‍ എത്തേണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു. അതുകൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അതിനുള്ള ജനവിധിയാണ് കേരളം ഏപ്രില്‍ 26ന് രേഖപ്പെടുത്തുകയെന്നും പിണറായി വിജയൻ പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്ബ് സ്ഥാനാർഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു.
വില്പനച്ചരക്കാകുന്നതില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥികളും അവരെ നാമനിർദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്. അരുണാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്തു സീറ്റുകളില്‍ വാക്കോവർ നല്‍കിയത് കോണ്‍ഗ്രസാണ്. ആ പരിപാടി ലോകസഭ തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചതാണ് ഗുജറാത്തിലെ സൂറത്തില്‍ കണ്ടത്.
സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പേര് നിർദേശിച്ചവർ നാമനിർദ്ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതിനെ തുടർന്ന് പത്രിക തള്ളിപ്പോയി എന്നാണ് ആദ്യം വാർത്തവന്നത്.
ബിജെപി മുന്നോട്ടു വെക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയത്തെ തോല്‍പ്പിക്കാൻ കോണ്‍ഗ്രസിന് എത്രമാത്രം ആത്മാർത്ഥതയുണ്ട് എന്ന തെളിയുന്ന അനുഭവമാണിത്. ഉറച്ചു നില്‍ക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയില്‍ എത്തേണ്ടത്. അത് കൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അതിനുള്ള ജനവിധിയാണ് കേരളം ഏപ്രില്‍ 26ന് രേഖപ്പെടുത്തുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Pinarayi-vijayan