കണ്ണൂർ: ഗതാഗത വകുപ്പിലെ പരിഷ്‌കാരങ്ങള്‍ നിമിത്തം സ്ഥാപന നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന പരാതിയുമായി വാഹന പുക പരിശോധന കേന്ദ്രങ്ങളുടെ ഉടമകളും രംഗത്ത്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് വാഹന പുകപരിശോധന കേന്ദ്രങ്ങളെ തകര്‍ക്കുകയും കുത്തക കമ്പനികള്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഉത്തരവുകള്‍ റദ്ദാക്കാന്‍ മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് വെഹിക്കിള്‍ എമിഷന്‍ ടെസ്റ്റിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പുക പരിശോധന കേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളുണ്ടെന്ന് അസോസിയേഷൻ പറയുന്നു. പുകപരിശോധന കേന്ദ്രങ്ങളില്‍ രണ്ട് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വാഹനങ്ങക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നതാണ് ഉത്തരവുകളില്‍ പ്രധാനപ്പെട്ട ഒരു കാര്യം. പുക പരിശോധന ഉപകരങ്ങള്‍ സ്ഥാപിക്കുന്നതിന് ശരിയായ വെന്റിലേഷനോടുകൂടിയതും 3 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള മുറി ഉണ്ടായിരിക്കണം.
മുറിയോട് ചേര്‍ന്ന് വാഹനപാര്‍ക്കിംഗിന് അനുയോജ്യമായ 10 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുള്ള സ്ഥലം പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ ഉടമസ്ഥതയിലോ വാടക കരാര്‍ പ്രകാരം സ്വന്തമാക്കിയതോ ആകണമെന്നും ഉത്തരവില്‍ പറയുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം പുക പരിശോധന കേന്ദ്രങ്ങള്‍ക്കും ഇത് പാലിക്കാനാകില്ല. മിക്ക കേന്ദ്രങ്ങളും അത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പൊതു പാര്‍ക്കിംഗ് സ്ഥലം കൂടി പ്രയോജനപ്പെടുത്തിയാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പുകപരിശോധന നടത്തുന്നത്. പുതിയ ഉത്തരവ് പാലിക്കാനാകാത്തതിനാല്‍ പല സ്ഥാപനങ്ങളും പൂട്ടിയിടേണ്ട സ്ഥിതിയിലാണ് ഉള്ളതെന്നും വെഹിക്കിള്‍ എമിഷന്‍ ടെസ്റ്റിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു.
New reforms are destroying vehicle smoke testing centres