തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഉത്രാടദിനത്തിൽ കുട്ടി കുളത്തിൽ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയ്ക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്. നിലവിൽ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർഥികൾ നിരീക്ഷണത്തിൽ കഴിയുകയാണ്. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ തന്നെ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്.
തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം, രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.
Amoebic Encephalitis Confirmed Again In Thiruvananthapuram