ന്യൂഡല്‍ഹി : റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു. 30 ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ദുഃഖം രേഖപ്പെടുത്തി.
കുംഭമേളയ്ക്ക് പ്രയാഗ്‌രാജിലേക്ക് പോകാനെത്തിയ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കാണ് അപകടത്തിലേക്ക് നയിച്ചത്. റെയിൽവെ സ്റ്റേഷനിലെ 13, 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ മരിച്ചവരെല്ലാം കുംഭമേളയ്ക്ക് പോകാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയവരാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചു.
സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകിയതും പ്ലാറ്റ്‌ഫോമില്‍ ആളുകളുടെ എണ്ണം കൂടുന്നതിന് കാരണമായെന്നാണ് വിവരം. 1500ഓളം ജനറല്‍ ടിക്കറ്റുകള്‍ ആണ് സ്‌റ്റേഷനില്‍ വിറ്റത്. ഇതെല്ലാം തിരക്ക് നിയന്ത്രണാതീതമാക്കിയെന്നും വിവരമുണ്ട്. സംഭവത്തിൽ റെയിൽവെ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Delhi