ഇരിട്ടി : കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ 1.5 കിലോ ഗ്രാം കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി സരിത് സെബാസ്റ്റ്യൻ (39) നെ ഇരിട്ടി എസ് ഐ കെ. ഷറഫുദ്ധീൻ അറസ്റ്റ് ചെയ്തു . റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി ഡി വൈ എയ്‌സ് പിയുടെ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്ന് അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത് .
കർണ്ണടക ഭാഗത്തുനിന്നും പാലത്തിലൂടെ കേരളത്തിലേക്ക് നടന്ന് എത്തിയ പ്രതിയെ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുക്കുന്നത് . പാലത്തിലൂടെ നടന്നുവരികയായിരുന്ന പ്രതി പോലീസിനെ കണ്ടതും പ്രതി പരിഭ്രമിക്കുന്നത് കണ്ടതോടെയാണ് പോലീസ് ഇയാളെ പരിശോധിച്ചത് . ബാഗിൽ ബ്രൗൺ പാക്കിങ്ങ് ടേപ്പ് ഉപയോഗിച്ച് മണം പുറത്തുവരാത്ത രീതിയിൽ പാക്ക് ചെയ്തതായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത് . ഹാഷിഷ് ഓയിൽ ഹോമിയോ ഗുളികകൾ സൂക്ഷിക്കുന്ന രീതിയിലുള്ള ചെറിയ ചില്ലുകുപ്പികളിൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത് . 139 ചെറിയ ബോട്ടിലുകളിൽ നിറച്ച നിലയിലായിരുന്ന ഹാഷിഷ് ഓയിൽ കണ്ടെത്തുന്നത് .
ഹാഷിഷ് ഓയിൽ നിറയ്ക്കാൻ പ്രത്യേകം തയാറാക്കിയ ബോട്ടിലുകൾ ആയിരുന്നു എന്ന് സംശയിക്കുന്നു . കേരളത്തിൽ ഇത്തരത്തിലുള്ള ബോട്ടിലുകൾ ലഭ്യമല്ലന്നാണ് എന്നാണ് പോലീസ് പറയുന്നത് . കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ഇരിട്ടി സി ഐ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തു വരികയാണ് . നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും .
Iritty