കൊച്ചി: ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. വെറുപ്പും അക്രമവും പൊതുശത്രുക്കളാണ്. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണെന്ന് മലാല യൂസഫ്സായി എക്സിൽ കുറിച്ചു.
മലാല യൂസഫ്സായിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം
വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്. സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാൻ, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും പാകിസ്താനുമുള്ള നേതാക്കൾ അടിയന്തിരമായി നടപടി സ്വീകരിക്കണം. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.
പാകിസ്ഥാനിലെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരെയും പെൺകുട്ടികളെയും ഈ സമയത്ത് ഓർക്കുന്നു. നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്.
അതേസമയം ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം. കശ്മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്.
Malalausafsay