മണത്തണ : കൊട്ടിയൂർ തീർത്ഥാടകർക്കായി മണത്തണയിൽ അന്നദാനം ആരംഭിച്ചു. സേവാഭാരതിയുമായി സഹകരിച്ച് വിവേകാനന്ദ ഗ്രാമ സേവാ സമിതിയുടെ നേതൃത്വത്തിലാണ് അന്നദാന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വൈശാഖമഹോത്സവത്തിന് നാല്പത്തിനായിരത്തോളം തീർത്ഥാടകർക്ക് ഭക്ഷണം നല്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഈ മഹത്തായ ഉദ്യമത്തിന് വിവേകാനന്ദ ഗ്രാമ സേവാ സമിതി തയ്യാറെടുക്കുന്നത്. മണത്തണ വലിയക്കുളത്തിന്റെ എതിർഭാഗത്തായാണ് അന്നദാന കേന്ദ്രം പ്രവർത്തിക്കുക. ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി അന്നദാന കേന്ദ്രം ഉദ്‌ഘാടനം ചെയിതു. മണത്തണയ്ക്ക് അതിഥികൾക്ക് ഭക്ഷണം നൽകുന്നതിന് മഹത്തായ പാരമ്പര്യം ഉണ്ടെന്നും ഒരുകാലത്ത് കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നം നൽകിയിരുന്നത് മണത്തണ ഗ്രാമമായിരുന്നെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. താനും ചെറുപ്പകാലത്ത് കൊട്ടിയൂർ തീർത്ഥാടന വേളകളിൽ മണത്തണയിലുള്ള വീടുകളിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നെന്നും, ആ മഹത്തായ പാരമ്പര്യം ഇത്തരം സംരംഭങ്ങളിലൂടെ എന്നും കാത്തുസൂക്ഷിക്കണെമന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽ വിവേകാനന്ദ ഗ്രാമസേവാ സമിതി പ്രസിഡണ്ട് കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ അധ്യക്ഷനായി. ഗ്രാമസേവാ സമിതി സെക്രട്ടറി വി രാമചന്ദ്രൻ, ആർ എസ് എസ് പേരാവൂർ ഖണ്ഡ് സംഘ ചാലക്ക് വി സി ശ്രീധരൻ, പഞ്ചായത്ത് മെമ്പർ ബേബി സോജ, ആക്കൽ കൈലാസ നാഥൻ, വിജയകുമാർ ജോത്സ്യർ, നാമത്ത് രമണി, കെ വി വി ഇ എസ് മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി എം ജെ തുടങ്ങിയവർ സംസാരിച്ചു. അന്നദാന കേന്ദ്രത്തിൽ ഇന്ന് മാത്രം ആയിരത്തോളം പേർക്കാണ് ഭക്ഷണം നൽകിയത്. സാമ്പാറും, ഓലനും, അച്ചാറും, ഉപ്പേരിയും, പാൽപ്പായസവുമടക്കം വിഭവ സമൃദ്ധമായ സദ്യ കഴിച്ച് നിറഞ്ഞ മനസ്സോടെയാണ് തീർത്ഥാടകരും മടങ്ങിയത്.
For the pilgrims of Kottiyoor