താമരശ്ശേരി : ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം നൽകിയതിനെതിരെ പിതാവ് ഇക്ബാൽ. കുറ്റാരോപിതർക്ക് ജാമ്യം നൽകിയത് വേദനിപ്പിക്കുന്നുവെന്നും വിധി ഉൾക്കൊള്ളാൻ കഴിയാത്തതെന്നും ഇക്ബാൽ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ഇക്ബാൽ അറിയിച്ചു.
വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇക്ബാൽ പറഞ്ഞു. കുട്ടികൾ പുറത്തിറങ്ങുന്നത് അക്രമ സംഭവങ്ങൾക്ക് ഇടയാക്കും. ആറുപേരെയും ജുവനൈൽ ഫോമിൽ നിർത്തി പഠിപ്പിക്കാനാണ് നടപടി സ്വീകരിക്കേണ്ടതെന്ന് അദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും കുറ്റാരോപിതർ രക്ഷപ്പെടുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.
മന്ത്രി ശിവൻകുട്ടി കാര്യപ്രാപ്തി ഇല്ലാത്തയാളാണെന്ന് ഇക്ബാൽ വിമർശിച്ചു. തന്നെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ മന്ത്രി മുഹമ്മദ് പോലും എത്തിയില്ലെന്ന് ഇക്ബാൽ പറഞ്ഞു. പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനൽ സ്വഭാവമുള്ള ഇവർക്ക് ജാമ്യം നൽകരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.നേരത്തെ, പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടർപഠനത്തിന് അവസരമൊരുക്കാനും കോടതി നിർദേശം നൽകിയിരുന്നു.വിദ്യാർഥികൾ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പാക്കാനായി 50000 രൂപ ബോണ്ട് രക്ഷിതാക്കൾ സത്യവാങ്മൂലമായി കോടതിയിൽ നൽകണം. പ്രതികളെ സ്വാധീനിക്കരുതെന്നും ജാമ്യ വ്യവസ്ഥയിൽ ഉണ്ട്.
Shahabasmurdercase