കണ്ണൂര്‍: കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം വീണ്ടും നോട്ടിസ് നല്‍കി. ടിഡിഎസ് വിഭാഗത്തിന് ഇന്ന് നല്‍കിയ രേഖകള്‍ അപൂര്‍ണ്ണമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. നികുതി സംബന്ധമായ മുഴുവന്‍ രേഖകളും ഈ മാസം 27ന് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ റിസോര്‍ട്ടില്‍ നടന്ന റെയ്ഡിന്‍റെ തുടര്‍ച്ചയായാണ് രേഖകള്‍ ആവശ്യപ്പെട്ടത്. ഇ പി ജയരാജന്‍റെ ഭാര്യക്കും മകനും ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്. റിസോര്‍ട്ട് അധികൃതരോട് നികുതി സംബന്ധമായ കണക്കുകള്‍ ഇന്ന് ഹാജരാക്കാനാണ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. വിവാദമായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് ടി ഡി എസ് വിഭാഗം ഈ മാസം രണ്ടിന് പരിശോധന നടത്തിയിരുന്നു. നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിനായിരുന്നു പരിശോധന.
ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നല്‍കിയ രേഖകള്‍ അപൂര്‍ണ്ണമാണെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നികുതി സംബന്ധമായ മുഴുവന്‍ രേഖകളും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
TDS section of income tax department again issued notice to Vaidekam Resort in Kannur Morazha.