പയ്യന്നൂർ: സമഗ്ര മേഖലകളുടെ വികസന ലക്ഷ്യങ്ങളുമായി പയ്യന്നൂർ നഗരസഭ വാർഷിക ബജറ്റ്. പാർപ്പിടം, കൃഷി, സാംസ്കാരികം, വനിതാക്ഷേമം, പാലിയേറ്റീവ് പരിചരണം, ജെൻ്റർ സൗഹൃദം, വരുമാന വർധനവ് തുടങ്ങി സർവതല സ്പർശിയായ ബജറ്റാണ് പയ്യന്നൂർ നഗരസഭ 2023-24 ബജറ്റിൽ അവതരിപ്പിച്ചത്. പയ്യന്നൂർ നഗരസഭ കോൺഫ്രൻസ് ഹാളിൽ ചെയർപേഴ്സൺ കെ.വി ലളിതയുടെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ ബജറ്റ് അവതരിപ്പിച്ചു.
790559570 രൂപ വരവും 695840094 രൂപ ചെലവും 94719476 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബജറ്റ് പാഴ് വാക്കല്ലെന്നും മുൻവർഷം അഭിമാനകരമായ നേട്ടമാണ് കൈവരിച്ചതെന്നും കെ.വി ലളിത പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവക്കാൻ പയ്യന്നൂർ നഗരസഭയ്ക്ക് സാധിച്ചതായും ചെയർപേഴ്സൺ പറഞ്ഞു. നെൽകൃഷി, ഇടവിള, പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതികൾക്കായി 1.27 കോടി രൂപയാണ് നീക്കിവെച്ചത്. നഗരസഭയിലെ 68 അങ്കണവാടികളിലെ കുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്നതിന് ഒരു കോടി രൂപയും പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകി വരുന്ന പദ്ധതി ഈ വർഷവും തുടരും.
ഇതിനായി 15 ലക്ഷം രൂപ മാറ്റിവെച്ചു. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തുന്നതിന് 42 ലക്ഷം, വയോമിത്രം പദ്ധതിക്ക് 15 ലക്ഷം എന്നിങ്ങനെയും തുക മാറ്റിവെച്ചു. പട്ടികജാതി വിദ്യാർഥികളുടെ പഠന സഹായത്തിന് 14 ലക്ഷം രൂപയാണ് വകയിരുത്തിയത്. അതിദാരിദ്ര്യ നിർമാർജനം, സാന്ത്വന പരിചരണം, സമ്പൂർണ ഭവന പദ്ധതി എന്നിവക്ക് പുറമെ ശുചിത്വ മേഖലയിലും കൂടുതൽ പദ്ധതി നടപ്പാക്കും.
Annual budget of Payyannur