തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചത്. സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജുക്കേഷൻ വേൾഡ് ഫോറം നടത്താൻ ഉദ്ദേശിക്കുന്നതായി ഡെപ്യൂട്ടി ഹൈകമീഷണർ അറിയിച്ചു. സഹകരിക്കുന്ന കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമായും വൈസ് ചാൻസലർമാരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സംസ്ഥാനത്തെ ഗ്രാഫീൻ സെന്റർ, ഇൻക്യുബേഷൻ സെന്റർ എന്നിവയിൽ ബ്രിട്ടൻ താൽപര്യം പ്രകടിപ്പിച്ചു. കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേഷനുകൾക്കും മികച്ച പ്രോത്സാഹനം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബയോളജിക്കൽ സയൻസ് ഉൾപ്പെടെ മേഖലകളിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുന്നുണ്ട്. സർവകലാശാലകളിൽ ഇൻക്യുബേഷൻ സെന്റർ ആരംഭിക്കാൻ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചു. ജെൻഡർ അധിഷ്ഠിത നഗരവികസനവുമായി ബന്ധപ്പെട്ട് ജെൻഡർ പാർക്കുമായി ചേർന്ന് പഠനം നടത്താൻ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആർക്കിടെക്ചറൽ വിദ്യാർഥികളുടെ സംഘം ഏപ്രിൽ, മേയ് മാസങ്ങളിൽ കോഴിക്കോട് ജെൻഡർ പാർക്ക് സന്ദർശിക്കും. ഇന്ത്യയിലെ മികച്ച സംസ്ഥാനമെന്ന നിലയിൽ ടൂറിസം ഉൾപ്പെടെ മേഖലകളിൽ കേരളവുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കേരള, കർണാടക ചുമതലയുള്ള ഡെപ്യൂട്ടി ഹൈകമീഷണർ പറഞ്ഞു. സൗത്ത് ഏഷ്യ ട്രേഡ് കമീഷണർ അലൻ ജെമ്മൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവരും പങ്കെടുത്തു.
Britain ready to cooperate with Kerala in the field of higher education Told.