കൽപ്പറ്റ: മഴ കനത്തതോടെ നടക്കാൻ പോലുമാകാതെ കൽപ്പറ്റ നഗരസഭയിലെ അമ്പിലേരി - നെടുങ്ങോട് റോഡ്. നാട്ടുകാർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. ഗതാഗത യോഗ്യമാക്കുക, കൗൺസിലർമാർ നീതി പാലിക്കുക, ദുരിത യാത്രയ്ക്ക് അറുതി വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നഗരസഭയിലേക്ക് മാർച്ചും തുടർന്ന് മുമ്പിൽ ധർണ്ണയും നടത്തിയത്.
കൽപ്പറ്റ നഗരസഭയുടെ കീഴിലുള്ള അമ്പിലേരി - നെടുങ്ങോട് റോഡിലൂടെ കാൽനടപോലും ദുഷ്കരമാണ്. രണ്ട് കിലോമീറ്റർ പാതയിൽ കുഴികൾ മാത്രമാണ്. ശ്രദ്ധ അൽപ്പം തെറ്റിയാൽ ഗട്ടറിൽ വീഴുമെന്നുറപ്പ്. വാഹനയാത്രക്കാർക്ക് അപകടസാധ്യത ഏറെയാണ്. പ്രദേശത്തേക്ക് വിളിച്ചാൽ ഓട്ടോ പോലും വരാത്ത സ്ഥിതിവിശേഷമാണ്. സ്ഥിരമായി ഇതിലൂടെ യാത്ര ചെയ്യുന്ന പ്രദേശവാസികളുടെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കലുണ്ട്.
നഗരസഭയുടെ 4, 12 വാർഡുകളിലൂടെയാണ് പാത കടന്നുപോകുന്നത്. നാന്നൂറിലധികം കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. വർഷങ്ങളായി റോഡ് നന്നാക്കാൻ നഗരസഭ തയ്യാറായിട്ടില്ല. കുഴികൾപോലും അടച്ചില്ല. പൊടി ശല്യവും രൂക്ഷമാണ്. അമ്പിലേരി ഇൻഡോർ സ്റ്റേഡിയത്തിലേക്കുള്ള പാത കൂടിയാണിത്. സ്കൂൾ ബസുകൾ അടക്കം പോകുന്ന റോഡാണിത്. പലതവണ നഗരസഭയിൽ ആവശ്യമുന്നയിച്ചെങ്കിലും മുഖം തിരിക്കുന്ന നിലപാടാണ്. റോഡ് നന്നാക്കാൻ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയുമായി സമരക്കാർ ചർച്ച നടത്തി.
രണ്ട് ദിവസത്തിനകം റോഡ് നന്നാക്കാമെന്ന് സെക്രട്ടറി സമര കാർക്ക് ഉറപ്പ് നൽകി. കെ അശോക് കുമാർ, പി കെ അബു, എം കെ ഷിബു, . വി എം റഷീദ്, കെ വാസുദേവൻ എന്നിവർ സംസാരിച്ചു പ്രദേശവാസികൾ അടക്കം നിരവധി പേർ പ്രക്ഷോഭത്തിൽ പങ്കെടുത്തു.
Kalpetta