പേരാവൂർ: കാഞ്ഞിരപ്പുഴ മുറിച്ചു കടന്ന് പേരാവൂരിലേക്ക് വേഗത്തിൽ എത്താവുന്ന രീതിയിൽ മടപ്പുരച്ചാലിൽ വാഹനഗതാഗത സൗകര്യമുള്ള പാലം നിർമ്മികണെമന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 25 വർഷം മുമ്പ് കൊട്ടിയൂർ ദേവസ്വവും സർക്കാരും സംയുക്തമായി നിർമ്മിച്ച നടപ്പാലം കാലവർഷക്കെടുതികൾ മൂലം അപകടാവസ്ഥയിലാണ്. അപകടാവസ്ഥയിലായ ഈ നടപ്പാലം പൊളിച്ച് വാഹനങ്ങൾ പോകുന്നരീതിയിലുള്ള വലിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും കയറിയിറങ്ങുകയാണ് പ്രദേശവാസികൾ.
ഓരോ തവണ നിവേദനങ്ങൾ കൊടുക്കുമ്പോഴും ഫണ്ടിന്റെ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അധികൃതരെന്ന് നാട്ടുകാർ പറയുന്നു. പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ വാർഡ് രണ്ട്, മൂന്ന് (മുരിങ്ങോടി,പുതുശ്ശേരി) എന്നീ വാർഡുകളെയും 4, 5, 6 വാർഡുകളെയും (മണത്തണ, മടപ്പുരച്ചാൽ, വളയങ്ങാട്) പ്രസിദ്ധമായ കൊട്ടിയൂർ ദേവസ്വത്തിന്റെ പ്രധാന ഉപക്ഷേത്രമായ പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ കാഞ്ഞിരപ്പുഴയ്ക്ക് പാലം നിർമ്മിക്കുകയാണെങ്കിൽ മടപ്പുരച്ചാൽ നിവാസികൾക്ക് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
നിലവിൽ കിലോമീറ്ററുകൾ യാത്രചെയ്ത് വേണം പേരാവൂരിലെത്താൻ. പാലം യാഥാർഥ്യമായാൽ മുരിങ്ങോടി, നമ്പിയോട് പ്രദേശവാസികൾക്ക് പുഴക്കൽ മടപ്പുര ക്ഷേത്രത്തിലേക്കും മണത്തണ, മടപ്പുരച്ചാൽ, കൊട്ടൻചുരം പ്രദേശത്തേക്കും എത്തിച്ചേരാൻ 10 കിലോമീറ്ററോളം ലാഭിക്കാം. ക്ഷേത്ര നഗരമായ മണത്തണയും പുരളിമലയെയും ബന്ധിപ്പിക്കുന്ന ടൂറിസം പാതയായും ഇത് ഉപയോഗിക്കാം.
Manathana