കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളുടെ പ്രചാരണ അജണ്ട നിശ്ചയിച്ചത് കേരളത്തിലെ മതഭീകരവാദികളുടെ കൺസോർഷ്യമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതുവലതു മുന്നണികൾ കേരളത്തിൽ അതിതീവ്രമായ വർഗീയ ധ്രുവീകരണം ആണ് നടത്തിയത്. ഈ രാഷ്ട്രീയ ഗൂഢാലോചന കേരളത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. നാളിതുവരെ കാണാത്ത മുസ്ലിം മതവികാരം ആളിക്കത്തിക്കാൻ ഇടത് വലതുമുന്നണികൾ മത്സരിച്ചു. ഇരുമുന്നണികളെയും തീവ്രവാദ സംഘടനകൾ വീതം വയ്ക്കുകയായിരുന്നു. എസ്ഡിപിഐ യുഡിഎഫിന് പരസ്യമായി പിന്തുണ നൽകിയപ്പോൾ പിഡിപി പോലുള്ള മതഭീകര സംഘടനകൾ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എസ് ഡി പി ഐ, സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ സംഘടനകൾ എൽഡിഎഫിനെയും യുഡിഎഫിനെയും പരസ്പരം വീതം വയ്ക്കുകയായിരുന്നു. ചില മണ്ഡലങ്ങളിൽ മതഭീകര സംഘടനകൾ എൽഡിഎഫിനെ സഹായിച്ചപ്പോൾ മറ്റു ചില മണ്ഡലങ്ങളിൽ അവർ യുഡിഎഫിനെ സഹായിച്ചു. നിർണായകമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ പരസ്പര ധാരണയോടുകൂടിയാണ് ഇടതു വലതു മുന്നണികളും മുസ്ലിം മത ഭീകര സംഘടനകളും പ്രവർത്തിച്ചത്. പോപ്പുലർ ഫ്രണ്ട് പോലുള്ള നിരോധിത സംഘടനകളും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയുമെല്ലാം അവർക്ക് തെരഞ്ഞെടുപ്പിൽ പറയാനുള്ളത് ഇടത് വലത് മുന്നണികളിലൂടെ ജനങ്ങളുടെ മുന്നിൽ പറയുകയായിരുന്നു. കേരളത്തിൽ എട്ടുവർഷമായി ഭരണത്തിലുള്ള എൽഡിഎഫ് അവരുടെ വികസന കാര്യങ്ങൾ ഒന്നും തന്നെ തെരഞ്ഞെടുപ്പിൽ പറഞ്ഞില്ല ഇതേ നിലപാട് തന്നെയാണ് യുഡിഎഫും സ്വീകരിച്ചത്. എന്നാൽ എൻ ഡി എ പൂർണ്ണമായും വികസനം മുന്നോട്ടുവെച്ചാണ് ജനങ്ങളെ നേരിട്ടത്. ഇത്തരത്തിൽ മതഭീകരവാദം ആളിത്തത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മുന്നിട്ടിറങ്ങിയത്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ 14 ജില്ലകളിലും സമ്മേളനങ്ങളിൽ സംസാരിച്ച മുഖ്യമന്ത്രി മതന്യൂനപക്ഷങ്ങളിൽ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഇതേ നിലപാട് തന്നെയാണ് നേതൃത്വത്തിൽ കോൺഗ്രസും സ്വീകരിച്ചത് അവർ ഭാരതത്തെ 1947ലെ വിഭജനകാലത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടാനാണ് ശ്രമിച്ചത്. കേവലം തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി മാത്രമാണ് ഇടത് വലതുമുന്നണികൾ ഇത്രയും വലിയ വർഗീയ അജണ്ടയിറക്കിയത്. എൻഡിഎ വിജയിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ യുഡിഎഫും എൽഡിഎഫും ഒത്തു കളിച്ചു ഇതിന് ഇടനിലക്കാരായി നിന്നത് തീവ്രവാദ സംഘടനകളാണെന്നും കൃഷ്ണ ദാസ് ആരോപിച്ചു.
In Kerala, election agenda was set by a consortium of religious extremists.