സുൽത്താൻ ബത്തേരി : തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനാവശ്യമായി നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ഐ എൻ ടി യു സി നെന്മേനി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
കേട്ടുകേൾവിയില്ലാത്ത നിയമങ്ങളാണ് ഒന്നിന് പുറകേ ഒന്നായി വരുന്നത്.നാഷണൽ മൊബൈൽ മോണിറ്ററിംഗ് എന്ന പേരിൽ കൊണ്ട് വന്ന സിംസ്റ്റം തൊഴിലാളികളെ കോമാളികളാക്കുകയാണ്.
പത്തും ഇരുപതും ദിവസം നീണ്ടു നിൽക്കുന്ന പണിയിൽ തുടങ്ങിയിടത്ത് തന്നെ എല്ലാ ദിവസവും രാവിലെയും ഉച്ചക്കും എത്തി ഫോട്ടോ എടുത്ത് അയക്കണം എന്നാണ് നിയമം. കിലോ മീറ്ററുകൾ നീളുന്ന തോട് നന്നാക്കൽ പോലുള്ള പ്രവൃത്തികളിൽ എല്ലാ ദിവസവും തുടങ്ങിയ സ്ഥലത്തെത്തി ഫോട്ടോ എടുക്കണം എന്നതിൽ വലിയ അശാസ്ത്രീയത ഉണ്ട്.
കാലിതൊഴുത്ത്, ആട്ടിൻകൂട് മുതലായവ നിർമ്മിക്കാൻ ഓരോ പഞ്ചായത്തിനും നിശ്ചിത ടാർജറ്റ് കൊടുക്കുന്ന സർക്കാർ ഇവ നിർമ്മിച്ചവർക്ക് ഒരു വർഷമായിട്ടും പണം നൽകിയിട്ടില്ല. മെഡിക്കൽ ആനുകൂല്യത്തിന് അർഹരായവർക്കും പണം നൽകുന്നത് കാലങ്ങൾ കഴിഞ്ഞാണ്.
പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റോഡ് കോൺക്രീറ്റിൻ്റെ എണ്ണവും കുത്തനെ വെട്ടിക്കുറച്ചു. ഞെരുക്കി ഞെരുക്കി പദ്ധതി തന്നെ ഇല്ലാതാക്കുവാനുള്ള ശ്രമമാണോ സർക്കാരുകൾക്ക് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജില്ലാ പ്രസിഡൻ്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. റീജിയണൽ പ്രസിഡൻ്റ് പി എം ശിവൻ, കെ എം വർഗീസ്, ആർ ശ്രീനിവാസൻ,ജിനി തോമസ്, ജയമുരളി, സി ടി ചന്ദ്രൻ,ഷാജി ആലുങ്കൽ, ഷിബു മലങ്കര,സുമേഷ് കോളിയാടി,കെ ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
Intucaboutthozhilurapp