കണ്ണൂർ : ഒക്‌ടോബർ രണ്ടിന് നടക്കുന്ന മേലെ ചൊവ്വ ഫ്‌ളൈ ഓവർ നിർമ്മാണോദ്ഘാടന പരിപാടിക്കായി സംഘാടക സമിതി രൂപീകരിച്ചു. ചൊവ്വ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക രൂപീകരണ യോഗം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
കണ്ണൂരിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കേന്ദ്രമായ മേലെ ചൊവ്വയിലെ കുരുക്കഴിക്കാനുള്ള ഏറെ നാളത്തെ പരിശ്രമത്തിനാണ് സാക്ഷാത്ക്കാരമാവുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ തുടർച്ചയായി കാൽടെക്‌സ് ജംഗ്ഷനിലെ 138 കോടി രൂപയുടെ ഫ്‌ളൈ ഓവറും 738 കോടിയുടെ സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ് പ്രൊജക്ടും യാഥാർഥ്യമാവുന്നതോടെ കണ്ണൂർ നഗരം വലിയ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കും. ജനകീയ പങ്കാളിത്തവും സഹകരണവും ഉണ്ടായാൽ ഏത് പദ്ധതിയും വേഗം പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ കോർപറേഷൻ കൗൺസിലർ സിഎം പത്മജ അധ്യക്ഷയായി. ഡോ. വി ശിവദാസൻ എംപി, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ, മുൻ എംഎൽഎ എം വി ജയരാജൻ, കൗൺസിലർമാരായ പ്രകാശൻ പയ്യനാടൻ, സിഎച്ച് അസീമ, ആർബിഡിസികെ മാനേജർ കെ അനീഷ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻറ് ടികെ രമേഷ് കുമാർ എന്നിവർ സംസാരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ കെ സുധാകരൻ, ഡോ. വി ശിവദാസൻ, മേയർ മുസ്‌ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര എന്നിവർ രക്ഷാധികാരികളും പ്രകാശൻ പയ്യനാടൻ ചെയർമാനും കെ രാജീവൻ കൺവീനറുമായി വിപുലമായ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. പടം: മേലെ ചൊവ്വ ഫ്‌ളൈ ഓവർ നിർമ്മാണോദ്ഘാടനം സംഘാടക രൂപീകരണ യോഗം ചൊവ്വ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു വൈദ്യുത ചെലവും കാർബൺ ഫൂട്ട് പ്രിന്റും കുറയ്ക്കാൻ കിയാലിന്റെ നാല് മെഗാവാട്ട് സോളാർ പ്ലാൻറ് വൈദ്യുതോർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാല് മെഗാ വാട്ട് സോളാർ പ്ലാൻറുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ വൈദ്യുതി ഉപഭോഗ ചെലവ് ഏകദേശം 50% കുറക്കുമെന്നും കാർബൺ ഫൂട്ട് പ്രിന്റ് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്റ്, തിരക്കേറിയ പ്രവർത്തന സമയങ്ങളിൽ ബാഹ്യ വൈദ്യുതി സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ വിമാനത്താവളത്തെ സഹായിക്കും. വിമാനത്താവളത്തിന്റെ കാർ പാർക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലെ ഭൂമിയിലും ഈ പദ്ധതി സ്ഥാപിക്കും.
നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളെയും ലാന്റ് മാനേജ്മെന്റ് പ്ലാനുകളെയും ഇത് ബാധിക്കില്ല. പാർക്കിംഗ് സ്ഥലങ്ങൾക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുക വഴി വാഹനങ്ങൾക്ക് മേൽക്കൂരയുളള പാർക്കിംഗ് ഏരിയകൾ സൃഷ്ടിക്കും. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി വിമാനത്താവളത്തിന് ഗണ്യമായ സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിമാസ സമ്പാദ്യം 50 ലക്ഷം രൂപയായി കണക്കാക്കുകയും വാർഷിക സമ്പാദ്യം ആറ് കോടിയിൽ എത്തുകയും ചെയ്യുമ്പോൾ 18 കോടിയുടെ നിക്ഷേപം മൂന്നോ നാലോ വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കാമെന്നതും അതിന്റെ ചെലവ്-ഫലപ്രാപ്തിയെ അടിവരയിടുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സോളാർ സംരംഭത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിയാൽ സോളാർ പ്ലാൻറ് സ്ഥാപിക്കുന്നത്. അഴീക്കൽ മത്സ്യബന്ധന തുറമുഖം: ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ പുരോഗമിക്കുന്നു. 2025 മാർച്ച് മാസത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ നിർമ്മാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ കെ വി സുമേഷ് എംഎൽഎ നിർദേശം നൽകി. നിലവിൽ ചുറ്റുമതിൽ നിർമാണം പൂർത്തീകരിച്ചു. ആകെ 45 ശതമാനം പ്രവൃത്തി പൂർത്തിയായി. ഫിഷറീസ് ഓഫീസ്, 186 മീറ്റർ വാർഫ്, ലേലപ്പുര, കടമുറികൾ, സാഫ് പ്രോസസിങ് യൂണിറ്റ്, ലോക്കർ മുറികൾ, നെറ്റ് മെന്റിങ് കെട്ടിടം, ഫിഷ് പ്രോസസിങ് യൂനിറ്റ്, കാന്റീൻ കെട്ടിടം, ശുചിമുറികൾ, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയുടെ പ്രവൃത്തി വേഗതയിൽ പുരോഗമിക്കുന്നു. റോഡ് പാർക്കിങ് ഏരിയ, ഡ്രൈനേജ് പ്രവൃത്തികളും ഇതോടൊപ്പം നടക്കും. ആയിരത്തിലധികം മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന ഹാർബർ ആധുനികവത്കരണത്തിന് 25.36 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. യോഗത്തിൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ഹാർബർ എൻജിനിയറിങ് എക്‌സിക്യൂട്ടീവ് എൻജിനീയർ ലിൻഡ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എൻ വിനയൻ, അസി. എൻജിനിയർ സുനിൽകുമാർ, ഓവർസിയർ ഇ നിവ്യ എന്നിവരും പങ്കെടുത്തു. (പടം: അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണ പ്രവൃത്തിയുടെ നിർമ്മാണ പുരോഗതി കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കീമോതെറാപ്പി നഴ്‌സിംഗ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും മലബാർ ക്യാൻസർ സെന്ററും ചേർന്ന് നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കീമോതെറാപ്പി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കീമോതെറാപ്പി അഡ്മിനിസ്‌ട്രേഷൻ, രോഗിയുടെ നിരീക്ഷണം, വിലയിരുത്തൽ, പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യൽ, മരുന്നുകളുടെ പ്രയോഗം, രോഗി പരിചരണം എന്നിവയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കരിയർ ബ്രേക്ക് വന്നിട്ടുള്ള നഴ്‌സിംഗ് ബിരുദധാരികൾക്ക് വിജയകരമായി ജോലിയിൽ തിരികെ പ്രേവേശിക്കാനുള്ള മികച്ചൊരു അവസരമാണിത്. യോഗ്യത: നഴ്‌സിംഗ് രജിസ്‌ട്രേഷനുള്ള ജിഎൻഎം അല്ലെങ്കിൽ ബിഎസ്‌സി/എംഎസ്‌സി നഴ്‌സിംഗ് ദൈർഘ്യം: 360 മണിക്കൂർ. ഓഫ്‌ലൈൻ ക്ലാസ്. ക്ലാസ് ടൈമിംഗ്: തിങ്കൾ മുതൽ ശനി വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ. സെന്റർ: മലബാർ ക്യാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്), മൂഴിക്കര, തലശ്ശേരി. കോഴ്സ് ഫീസ്: 20,000 രൂപ (സ്‌കിൽ ലോൺ ലഭ്യമാണ്) താൽപ്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം.
Kannur