കോഴിക്കോട്: ബസ്സിലെ ജോലി അവസാനിപ്പിച്ച് മയക്കുമരുന്ന് വില്പന ആരംഭിച്ച രണ്ട് യുവാക്കൾ 481 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാന്‍, പുല്ലാളൂര്‍ സ്വദേശി മിജാസ് പി എന്നിവരാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷന് സമീപത്ത് വച്ച് അറസ്റ്റിലായത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മിഷണര്‍ സുരേഷ് വി-യുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ടൗണ്‍ അസി. കമ്മിഷണര്‍ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്. കോഴിക്കോട് - ബാലുശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന ലഹരിവസ്തുവാണ് പരിശോധയില്‍ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വില വരും.
പിടിയിലായവര്‍ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെ ജോലി നിര്‍ത്തി ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
Two arrested with 481 grams of MDMA