കൽപ്പറ്റ: നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ് (45), റോഷൻ സൗദ് (20) എന്നിവരെയാണു കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴാം മാസം ജനിച്ച ആൺകുഞ്ഞിനെയാണ് പ്രതികൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൽപ്പറ്റ പള്ളിതാഴെ എന്ന സ്ഥലത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ കുഞ്ഞിനെയാണ് ഇവർ കൊലപ്പെടുത്തിയത്.
തുടർന്ന് ബാഗിലാക്കി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. യുവതി ഏഴുമാസം ഗർഭിണിയായിരുന്നു. ആൺ സുഹൃത്ത് റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും യുവതിക്ക് ഗർഭഛിദ്രം നടത്തുന്നതിനായി മരുന്നുകൾ നൽകി. രണ്ട് ദിവസങ്ങൾക്കു ശേഷം യുവതി ശുചിമുറിയിൽ വച്ച് പ്രസവിച്ചു. കുഞ്ഞിനെ റോഷന്റെ അമ്മ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം തുണിയിൽ കെട്ടിപ്പൊതിഞ്ഞ് വൈത്തിരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.
റോഷന്റെ അച്ഛനായ അമർ ഇതിന് കൂട്ടുനിന്നു. നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കുറ്റകൃത്യം തെളിഞ്ഞത്. പ്രതികൾ കുറ്റം സമ്മതിച്ചു. സംഭവത്തിനുശേഷം നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസം തിരിച്ചെത്തി കൽപ്പറ്റ പൊലീസിൽ പരാതി നൽകി. കൂടുതൽ അന്വേഷണവും മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചിലും പൊലീസ് നടത്തിവരികയാണ്.
Accused Arrested For Murdering Newborn Baby