തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്റെ മരണത്തിൽ സസ്പെൻഷനിലായിരുന്ന കോളേജ് ഡീനിനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ തീരുമാനം ഗവർണർ തടഞ്ഞു. സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്റ് വാർഡനും കുറ്റക്കാരാണെന്നും അവർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. യൂണിവേഴ്സിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുവാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സിദ്ധാർത്ഥന്റെ മാതാപിതാക്കളും, സേവ് യൂണിവേഴ്സിറ്റിക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
കോളേജ് ഡീനിനേയും അസിസ്റ്റന്റ് വാർഡനേയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാനുള്ള ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം നടപ്പാക്കാൻ വിസമ്മതിച്ച വിസി ഡോ:കെ.എസ്. അനിൽ ഇത് സംബന്ധിച്ച് മേൽ നിർദ്ദേശങ്ങൾക്കായി രാജ്ഭവൻ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് കൗൺസിൽ തീരുമാനം തടഞ്ഞുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ്.
Governor Freezes Decision To Reinstate Dean And Warden