കേളകം : മലയോരത്തെ യുവജന പ്രതിഭകളെ പ്രതിസന്ധിയിലാക്കുന്ന കായിക വകുപ്പിന്റെയും കേളകം പഞ്ചായത്തിന്റെയും നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്. മഞ്ഞളാംപുറം ടൗണിൽ മലയോര ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം അകലെ പഞ്ചായത്തിന്റെ കൈവശത്തിലുള്ള ഒരേക്കർ പത്ത് സെന്റ് ഭൂമിയിലെ 25 സെന്റ് സ്ഥലത്ത് നിർമ്മിച്ച സ്റ്റേഡിയമാണ് ഉപയോഗമില്ലാതെ നശിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാർ അനുവദിച്ച പണം ഉപയോഗിച്ച് സംസ്ഥാന കായിക വകുപ്പാണ് സ്റ്റേഡിയം നിർമിച്ചത്. ഉദ്ഘാടനം ചെയ്ത അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ കളി ഉപകരണങ്ങളും അനുവദിച്ചു. എന്നാൽ മുപ്പത് ലക്ഷം രൂപ ചെലവ് ചെയ്ത് നിർമിച്ചിട്ടും ഒരു തവണ പോലും ഉപയോഗിക്കാതെ ഒരു മൾട്ടി പർപ്പസ് സിന്തറ്റിക് സ്റ്റേഡിയം ചുറ്റും കാട് മൂടിയ നിലയിലാണ്.
സ്റ്റേഡിയത്തിന്റെ സംരക്ഷണ വേലിയൊക്കെ നശിച്ചിട്ട് വർഷങ്ങളായി. നിലവിൽ നവീകരണം നടത്താതെ കിടന്ന് സ്റ്റേഡിയം പൂർണമായി നശിച്ചു കഴിഞ്ഞു. പുനർ നിർമാണത്തിനോ അറ്റകുറ്റ പണികൾക്കോ പോലും ശ്രമം ഉണ്ടാകുന്നില്ല. സാംസ്കാരിക പരിപാടികളും പൊതു പരിപാടികളും സംഘടിപ്പിക്കാൻ സാധിക്കും വിധം ഒരു ഭാഗത്ത് സ്റ്റേജ് നിർമിക്കാനും ചുറ്റും ഇരിപ്പിടങ്ങൾ നിർമിക്കാനും പദ്ധതി ഉണ്ടായിരുന്നു. ഇലക്ഷൻ കാലത്ത് സ്റ്റേഡിയം പുനരുദ്ധരിക്കും എന്ന സ്ഥിരം പ്രഖ്യാപനം പൊതുജനത്തെ കഴുതകളാക്കുന്നതിന് തുല്യമാണ് പദ്ധതികൾ ആരംഭിച്ച് പാതിവഴിയിൽ അവസാനിപ്പിക്കുന്ന സർക്കാരിന്റെ നിലപാട് പൊതു ഖജനാവിലെ ലക്ഷങ്ങൾ കൊള്ളയടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വിപിൻ ജോസഫ് കുറ്റപ്പെടുത്തി.
Vibinjoseph