കണ്ണൂർ : കേരളത്തിന്റെ വിദ്യാഭ്യാസം കേവലമൊരു പദവിയല്ലെന്നും ലിംഗഭേദം, ജാതി, സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും പ്രാപ്യമായ വിദ്യാഭ്യാസം ലഭിക്കുന്നു എന്നുള്ളതാണെന്നും പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ ഉൾക്കൊള്ളൽ ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിക്ക് അടിത്തറയിടുകയും ചെയ്തിട്ടുണ്ട്. പയ്യന്നൂർ നഗരസഭയ്ക്ക് കീഴിലെ വെള്ളൂർ ഗവ. എൽപി സ്‌കൂളിൽ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് 2022-23 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ച് നിലവിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നാല് ക്ലാസ് മുറികളും മൂന്ന് നിലകളിലായി 18 ടോയ്‌ലറ്റുകളുമാണ് സ്‌കൂളിൽ നിർമ്മിച്ചത്.
കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യസ സമ്പ്രദായം ഗുണനിലവാരത്തിനും തുല്യതയ്ക്കും പേര് കേട്ടതാണെന്ന് മന്ത്രി പറഞ്ഞു. നഗര പ്രദേശത്തായാലും ഗ്രാമപ്രദേശത്തായാലും എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് കേരളം ഉറപ്പാക്കുന്നു.
കേരളത്തിലെ സ്ത്രീകളെ ശാക്തീകരണത്തിൽ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം നിർണായക പങ്ക് വഹിച്ചു. പെൺകുട്ടികൾക്ക് തുല്യവിദ്യാഭ്യാസവും പ്രവേശനവും ഉറപ്പാക്കുന്നതിലൂടെ കേരളം തടസ്സങ്ങൾ തകർക്കുകയും സാമൂഹ്യ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. കേരളത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ശ്രദ്ധേയമായ വശങ്ങളിലൊന്ന് സമൂഹത്തിന്റെ സജീവമായ പങ്കാളിത്തമാണ്. വിദ്യാഭ്യാസത്തെ വിലമതിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം ഈ കൂട്ടായ പരിശ്രമം സൃഷ്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ ചെയർപേഴ്‌സൺ കെ വി ലളിത, മുൻ എംഎൽഎ സി കൃഷ്ണൻ, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ ടി പി സമീറ, സി ജയ, കൗൺസിലർമാരായ ടി ദാക്ഷായണി, ഇ ഭാസ്‌കരൻ, ഇ കരുണാകരൻ, പയ്യന്നൂർ എഇഒ ടി വി ജ്യോതിബസു, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ സതീശൻ, ബിപിസി എം വി ഉമേഷ്, എസ്എംസി ചെയർമാൻ വി വി സുകു, വി നാരായണൻ, കെ പി ജ്യോതി, കെ വി ബാബു, എൻ ഗംഗാധരൻ, ടിപി അബ്ദുൾഖാദർ, ജിഎച്ച്എസ്എസ് വെള്ളൂർ പ്രിൻസിപ്പൽ കെ ജയചന്ദ്രൻ, ഹെഡ്മിസ്ട്രസ് വി ദീപ, മദർ പിടിഎ പ്രസിഡൻറ് കെ സജന എന്നിവർ സംസാരിച്ചു. സനേഷ് വരീക്കരയും സംഘവും നാടൻപാട്ടുകൾ അവതരിപ്പിച്ചു.
V sivankutty