ഇരിട്ടി : ത്രിതല പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി വനാതിർത്തിയിൽ നിർമ്മിക്കുന്ന സോളാർ തൂക്കുവേലി അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ വാണിയപ്പാറ തട്ട് - പാറയ്ക്കാമല മേഖലയിൽ കാട് വെട്ടിത്തെളിക്കൽ പ്രവർത്തി ആരംഭിച്ചു . ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കാട് വെട്ടിത്തെളിക്കൽ. ആൾപ്പാർപ്പില്ലാത്ത വനാതിർത്തിയോട് ചേർന്നുകിടക്കുന്ന കുന്നിൻ ചെരുവിലൂടെയുള്ള വേലി നിർമ്മാണം അതീവ ദുഷ്കരമാണ് .
വനത്തിന് സമാനമായ കാടുപിടിച്ച പ്രദേശമാണ് പാഞ്ചായത്ത് ഭരണസമിതിയുടെയും വാണിയപ്പാറ തട്ട് ഉണ്ണീശോ പള്ളി ഇടവകാംഗങ്ങളും പാലത്തുംകടവ് മേഖലയിലെ പ്രദേശവാസികളും, വനം വകുപ്പ് ജീവനക്കാരും , ബ്ലാക് റോക്ക് ക്രഷറിലെ തൊഴിലാളികളും ചേർന്ന് ശ്രമധാനമായി വെട്ടിത്തെളിക്കുന്നത് . വയക്ക് മിഷ്യൻ , അറക്കൽ മിഷ്യൻ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ശ്രമധാനത്തിൽ 200 ൽ അധികം പേർ പങ്കെടുത്തു . രാവിലെ 10 മണിയോടെ ആരംഭിച്ച പ്രവൃത്തിക്ക് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉണ്ണീശോ പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ , പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ തോമസ് ഐസക് , സീമ സനോജ് , ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി ,പഞ്ചായത്ത് അംഗങ്ങളെയാ സെലീന ബിനോയി , മിനി വിശ്വാനാഥൻ , ബിജോയി പ്ലാത്തോട്ടം, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം പ്രസിഡൻറ് ജയിൻസ് മാത്യു എന്നിവർ നേതൃത്വം നൽകി .
വനാതിർത്തി പങ്കിടുന്ന ഉളിക്കൽ , പായം, അയ്യൻകുന്ന് , ആറളം പജയത്തുകളിലാണ് കൃഷിവകുപ്പും ത്രിതല പഞ്ചായത്തും ചേർന്ന് സോളർ തൂക്കുവേലി നിർമ്മിക്കുന്നത് . അയ്യൻകുന്നിൽ കച്ചേരികടവുമുതൽ വാളത്തോട് വരെ 1.45 കോടി രൂപ ചിലവിൽ 20.5 കിലോമീറ്റര് ദൂരമാണ് ഫെൻസിങ്ങ് പൂർത്തിയാകുന്നത് . വാണിയപ്പാറ തട്ട് - പാറയ്ക്കാമല വരെയുള്ള 2.5 കിലോമീറ്റർ റീച്ചിന്റെ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടമായി അടിക്കാടുകൾ വെട്ടുന്ന പ്രവർത്തിയാണ് ആരംഭിച്ചിരിക്കുന്നത് . തൂക്കുവേലി നിർമ്മിക്കുന്ന സ്ഥലം അഞ്ച് മീറ്റർ വീതിയിൽ കാടും മരങ്ങളും വെട്ടിമാറ്റി വേലി നിർമ്മിക്കേണ്ട സ്ഥലം പ്രാദേശികമായി ജനങ്ങൾ തന്നെ ഒരുക്കി കൊടുക്കണം . വേലിയുടെ നിമ്മാണം പൂർത്തിയാകുന്നതോടെ മേഖലയിലെ കാട്ടാനകളുടെ ആക്രമണം തടയാൻ കഴിയുമെന്നാണ് ജനങളുടെ പ്രതീക്ഷ .
Iritty